ന്യൂയോർക്ക്: യുഎസ്-കാനഡ അതിർത്തി വഴി വൻതോതിൽ ആളുകളെ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടത്തിയ കേസിൽ 22 കാരനായ ഇന്ത്യൻ യുവാവ് കുറ്റസമ്മതം നടത്തി. ശിവം എന്ന യുവാവാണ് യുഎസ് കോടതിയിൽ തന്റെ കുറ്റം സമ്മതിച്ചത്. ഇക്കഴിഞ്ഞ മേയ് 15-നാണ് കേസിൽ നിർണായകമായ ഈ വഴിത്തിരിവുണ്ടായത്.

ഇന്ത്യൻ പൗരന്മാരെ അതിർത്തി കടത്താൻ സഹായിക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ഈ ഇരുപത്തിരണ്ടുകാരൻ. യുഎസ് നിയമപ്രകാരം കുറഞ്ഞത് അഞ്ച് വർഷം മുതൽ പരമാവധി 15 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഈ വർഷം സെപ്റ്റംബർ 4-ന് യുവാവിന്റെ ശിക്ഷാവിധി കോടതി പ്രസ്താവിക്കും. എന്നാൽ ഇയാൾ എപ്പോഴാണ് യുഎസിൽ എത്തിയതെന്നോ, അവിടെ നിയമവിരുദ്ധമായാണോ താമസിക്കുന്നത് എന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കോടതി രേഖകൾ പ്രകാരം 2024 ഒക്ടോബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിലാണ് ശിവം ഈ കള്ളക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. കാനഡ അതിർത്തിയിലെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തുന്ന ആളുകളെ കാറുകളിൽ കയറ്റി നോർത്തേൺ ന്യൂയോർക്കിലെ സുരക്ഷിത താവളങ്ങളിലോ പ്ലാറ്റ്‌സ്‌ബർഗിലെ ഹോട്ടലുകളിലോ എത്തിക്കുകയായിരുന്നു രീതി. ഇതിനായി പ്രത്യേക ഡ്രൈവർമാരെ ഇയാൾ ഏർപ്പാടാക്കിയിരുന്നു. അതിർത്തി കടത്തുന്ന ഒരാൾക്ക് 100 ഡോളർ വീതമാണ് ശിവം തന്റെ കൂട്ടാളികൾക്ക് പ്രതിഫലമായി നൽകിയിരുന്നത്.
2025 ജനുവരി 25-ന് ഇന്ത്യയിൽ നിന്നും യുകെയിൽ നിന്നുമുള്ള 12 പേരെ അതിർത്തി കടത്താൻ ശിവം തന്റെ കൂട്ടാളിക്ക് നിർദ്ദേശം നൽകി. തൊട്ടടുത്ത ദിവസം, ജനുവരി 26-ന് യുഎസ് അതിർത്തിയോട് ചേർന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നിനു പുറകെ ഒന്നായി പോയ രണ്ട് വാഹനങ്ങൾ യുഎസ് ബോർഡർ പട്രോളിംഗ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
ഉദ്യോഗസ്ഥർ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്നു. സിനിമ സ്റ്റൈലിൽ നടന്ന ഈ ചേസിങ്ങിനൊടുവിൽ നിയന്ത്രണം വിട്ട ഒരു വാഹനം റോഡിൽ നിന്നും തെന്നിമാറി നിശ്ചലമായി. രണ്ടാമത്തെ വാഹനം ന്യൂയോർക്കിലെ മൂവേഴ്‌സ് (Mooers) എന്ന സ്ഥലത്തുവെച്ച് ഉദ്യോഗസ്ഥർ തടഞ്ഞു. ഈ വാഹനങ്ങളിൽ നിന്നാണ് നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ച 12 വിദേശികളെ ബോർഡർ പട്രോളിംഗ് വിഭാഗം പിടികൂടിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് 2025-ൽ ശിവം പിടിയിലാകുന്നതും, ഇപ്പോൾ കോടതിയിൽ കുറ്റസമ്മതം നടത്തിയതും.
22-year-old Indian pleads guilty to smuggling people across US-Canada border
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



