തിരുവനന്തപുരം: കേരളത്തിലുടനീളം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ സംസ്ഥാന മന്ത്രിസഭയിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. സിറ്റിങ് സീറ്റുകളിൽ ഉറച്ച വിജയം പ്രതീക്ഷിച്ചിരുന്ന മന്ത്രിമാരാണ് അപ്രതീക്ഷിതമായ ഈ തിരിച്ചടി നേരിട്ടത്. എൽഡിഎഫ് ക്യാമ്പിനെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് പത്തനാപുരത്തെ കെ.ബി. ഗണേഷ് കുമാറിന്റെ തോൽവിയാണ്. 2001 മുതൽ കാൽനൂറ്റാണ്ടായി പത്തനാപുരത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് കുമാറിനെ കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയാണ് പരാജയപ്പെടുത്തിയത്.
തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേമത്തും, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലത്തും പരാജയപ്പെട്ടു. ആറൻമുളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കോൺഗ്രസ് സ്ഥാനാർത്ഥി അബിൻ വർക്കിയാണ് അട്ടിമറിച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് പിടിക്കാൻ വീണയ്ക്ക് സാധിച്ചില്ലെന്നത് പരാജയത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. വി.എൻ. വാസവൻ (ഏറ്റുമാനൂർ), റോഷി അഗസ്റ്റിൻ (ഇടുക്കി), പി. രാജീവ് (കളമശ്ശേരി), ആർ. ബിന്ദു (ഇരിങ്ങാലക്കുട) എന്നിവരും തോൽവി രുചിച്ച മന്ത്രിമാരുടെ പട്ടികയിലുണ്ട്.
മലബാറിലും മന്ത്രിമാർക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തിരൂരിൽ കായിക മന്ത്രി വി. അബ്ദുറഹിമാനും, എലത്തൂരിൽ എ.കെ. ശശീന്ദ്രനും, മാനന്തവാടിയിൽ ഒ.ആർ. കേളുവും തോറ്റു. കണ്ണൂർ മണ്ഡലത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും പരാജയപ്പെട്ടു. മുഖ്യമന്ത്രിയടക്കം കേവലം ഏഴ് മന്ത്രിമാർക്ക് മാത്രമാണ് ഈ തരംഗത്തിനിടയിലും വിജയിക്കാനായത്.
ധർമടത്ത് ആദ്യ റൗണ്ടുകളിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് 19,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചു. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ 1,012 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് കടന്നുകൂടിയത്. ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് 7,487 വോട്ടുകൾക്ക് വിജയിച്ചു. കെ. രാജൻ (ഒല്ലൂർ), ജി.ആർ. അനിൽ (നെടുമങ്ങാട്), സജി ചെറിയാൻ (ചെങ്ങന്നൂർ), പി. പ്രസാദ് (ചേർത്തല) എന്നിവരാണ് വിജയിച്ച മറ്റ് മന്ത്രിമാർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
13 ministers lost in UDF wave




