2026 ഫിഫ ലോകകപ്പിന്റെ ഫൈനലിന് മുന്നോടിയായി കിരീട ജേതാക്കളെയും മറ്റ് മുൻനിര ടീമുകളെയും കാത്തിരിക്കുന്നത് റെക്കോർഡ് സമ്മാനത്തുകയാണ്. ഫൈനലിൽ വിജയിക്കുന്ന ടീമിന് 50 ദശലക്ഷം ഡോളർ (ഏകദേശം 482 കോടി രൂപ) ലഭിക്കും. റണ്ണറപ്പാകുന്ന ടീമിന് 33 ദശലക്ഷം ഡോളർ (ഏകദേശം 318.63 കോടി രൂപ) സമ്മാനമായി ലഭിക്കും. ലോകകപ്പ് കിരീടത്തിനായി അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ ഈ വമ്പൻ തുകയാണ് വിജയിയെ കാത്തിരിക്കുന്നത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടും ഫ്രാൻസും ഏറ്റുമുട്ടും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 29 ദശലക്ഷം ഡോളർ (ഏകദേശം 279.79 കോടി രൂപ) ലഭിക്കും. നാലാം സ്ഥാനക്കാർക്ക് 27 ദശലക്ഷം ഡോളറാണ് സമ്മാനം. അഞ്ചാം മുതൽ എട്ടാം സ്ഥാനങ്ങൾ വരെയുള്ള ടീമുകൾക്ക് 19 ദശലക്ഷം ഡോളറും, ഒമ്പതാം മുതൽ പതിനാറാം സ്ഥാനങ്ങൾ വരെയുള്ളവർക്ക് 15 ദശലക്ഷം ഡോളറും ലഭിക്കും. പതിനേഴാം മുതൽ മുപ്പത്തിരണ്ടാം സ്ഥാനങ്ങൾ വരെയുള്ള ടീമുകൾക്ക് 11 ദശലക്ഷം ഡോളറും, 33 മുതൽ 48 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 9 ദശലക്ഷം ഡോളറുമാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തവണ സമ്മാനദാനത്തിലും ഫിഫ പുതിയ അധ്യായം തുറക്കുകയാണ്. ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പരമ്പരാഗത മെഡലുകൾക്ക് പകരം ചാമ്പ്യൻ ടീമിന് പ്രത്യേക സ്മാരക മോതിരങ്ങൾ നൽകും. ലോകകപ്പിന്റെ ചിത്രം പതിപ്പിച്ചതും വിജയിക്കുന്ന ടീമിന്റെ പേര് കൊത്തിവച്ചതുമായ മോതിരങ്ങളായിരിക്കും ഇവ. ഇതിനായി പ്രത്യേകമായി 2026 മോതിരങ്ങൾ നിർമിച്ചിട്ടുണ്ടെന്നും അതിൽ 30 എണ്ണം വിജയിക്കുന്ന ടീമിനായി മാറ്റിവെച്ചിട്ടുണ്ടെന്നും ഫിഫ അറിയിച്ചു. ശേഷിക്കുന്ന 1996 മോതിരങ്ങൾ ആരാധകർക്ക് വാങ്ങാനാകും.
ഫൈനലിൽ അർജന്റീനയ്ക്ക് തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടമാണ് ലക്ഷ്യം. 2022 ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ഇത്തവണയും വിജയ പ്രതീക്ഷയിലാണ്. മറുവശത്ത്, നിലവിലെ യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ 2010ന് ശേഷം വീണ്ടും ലോകകപ്പ് ഉയർത്താനാണ് ശ്രമിക്കുന്നത്. സെമിഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാണ് സ്പെയിൻ ഫൈനലിലെത്തുന്നത്. ഇംഗ്ലണ്ടിനെ മറികടന്നാണ് അർജന്റീനയും കലാശപ്പോരാട്ടത്തിലേക്ക് മുന്നേറിയത്.
ലയണൽ മെസിയും ലാമിൻ യമാലും നേർക്കുനേർ എത്തുന്ന പോരാട്ടം ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലോക ഫുട്ബോളിലെ രണ്ട് തലമുറകളെ പ്രതിനിധീകരിക്കുന്ന താരങ്ങൾ ഒരേ വേദിയിൽ ഏറ്റുമുട്ടുമ്പോൾ ആരാകും കിരീടം സ്വന്തമാക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി ഫൈനലിൽ ലഭിക്കുക.
₹482 crore for World Cup winners; massive sum for runners-up too; special rings instead of medals this time.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






