തീവ്ര വേഗതയിൽ പടരുന്ന കാട്ടുതീ കാരണം ഏകദേശം 700 ആളുകളുള്ള ഒരു കനേഡിയൻ ഗ്രാമം ഒറ്റപ്പെട്ടുപോയിരിക്കുകയാണ്. സസ്കാച്ചെവാനിലെ (Saskatchewan) പട്യുനാക് (Patuanak) എന്ന വിദൂര ഗ്രാമത്തിലേക്കുള്ള ഏക റോഡായ ഹൈവേ 918-നെ തീ വിഴുങ്ങിയതോടെയാണ് ഇത് സംഭവിച്ചത്. ഇത് അടിയന്തര സഹായം എത്തിക്കുന്നതിനും ആളുകൾക്ക് പുറത്തുകടക്കുന്നതിനും തടസ്സമുണ്ടാക്കി.
നിലവിൽ ഗ്രാമത്തിന് തീ ഭീഷണയില്ലെങ്കിലും, അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കുന്നതിന് ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിക്കപ്പെട്ടെങ്കിലും ഉടൻ തന്നെ പുനഃസ്ഥാപിച്ചു. രോഗികൾക്കും ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും മരുന്നുകൾ വിമാനമാർഗ്ഗം എത്തിക്കുകയും നഴ്സുമാർക്ക് ബോട്ടിൽ ഗ്രാമത്തിലെത്താൻ സൗകര്യമൊരുക്കുകയും ചെയ്തു.
റോഡ് പൂർണ്ണമായി അടയ്ക്കുന്നതിന് മുൻപ് തന്നെ, ആരോഗ്യപരമായ ആവശ്യങ്ങളുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു.
പട്യുനാക്കിന് 90 കിലോമീറ്റർ തെക്കുള്ള ബ്യൂവാൽ (Beauval) എന്ന ഗ്രാമത്തിലും സ്ഥിതി ഗുരുതരമാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ റോഡ് അടച്ചിട്ടിരിക്കുകയാണ്, കൂടാതെ അവിടുത്തെ 75% ആളുകളെയും ഒഴിപ്പിച്ചു. കാനഡ പോസ്റ്റ് (Canada Post) ഈ രണ്ട് സ്ഥലങ്ങളിലും റെഡ് അലേർട്ട് പുറപ്പെടുവിക്കുകയും തപാൽ സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയിലെ കണക്കനുസരിച്ച്, സസ്കാച്ചെവാനിൽ 63 കാട്ടുതീ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ 17 എണ്ണം നിയന്ത്രിക്കാനായിട്ടില്ല. ഈ വർഷം ഇതുവരെ 334 കാട്ടുതീ കേസുകളുണ്ടായി, ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരിയേക്കാൾ കൂടുതലാണ്. വീടൊഴിയേണ്ടി വന്ന മുതിർന്നവർക്ക് 500 ഡോളർ ഉൾപ്പെടെ 5.5 മില്യൺ ഡോളറിലധികം അടിയന്തര സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.



