കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ ഇന്ന് നിശബ്ദമായി പടരുന്ന ഒരു മഹാമാരിയാണ് അനിയന്ത്രിതമായ കുടിയേറ്റവും തൊഴിലില്ലായ്മയും. എട്ട് വീടുകൾ എടുത്താൽ അതിൽ അഞ്ചോ ആറോ വീടുകളിൽ നിന്നും ഒരാളെങ്കിലും വിദേശത്തുണ്ട്. നാട്ടിൽ അവസരങ്ങളില്ലെന്ന തോന്നലും ‘അക്കരെപ്പച്ച’ തേടിയുള്ള പരക്കംപാച്ചിലും നമ്മുടെ യുവത്വത്തെ ഒരു വലിയ കെണിയിലേക്കാണ് തള്ളിവിടുന്നത്. അടുത്തിടെ ഒരു ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും ഇ.സി.ആർ (ECR) ഗ്രൂപ്പ് ചെയർപേഴ്സണുമായ മധു ടി. ഭാസ്കർ, കേരളത്തിലെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളെക്കുറിച്ച് പങ്കുവെച്ച നിരീക്ഷണങ്ങളിൽ ചില ചിന്തകൾ മുന്നോട്ട് വെക്കുന്നു. കുടിയേറ്റവും തൊഴിലില്ലായ്മയും നമ്മുടെ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്.
വിദ്യാഭ്യാസം കേവലം പരീക്ഷയല്ല
നമ്മുടെ വിദ്യാഭ്യാസ രീതി കുട്ടികളെ പഠിപ്പിക്കുന്നത് കേവലം പരീക്ഷകൾ എഴുതാൻ മാത്രമാണ്. കഴിവിനെ പുറത്തെടുക്കുന്നതാകണം വിദ്യാഭ്യാസമെന്ന തത്വം നാം മറന്നുപോയിരിക്കുന്നു. സ്കിൽഫുൾ ആയിട്ടുള്ള യുവാക്കൾ പോലും നാട്ടിൽ അവസരമില്ലെന്ന് കരുതി വിദേശത്തേക്ക് പലായനം ചെയ്യുന്നത് ഈ കാഴ്ചപ്പാടിലെ പിഴവ് മൂലമാണ്. യഥാർത്ഥത്തിൽ ഡിജിറ്റൽ യുഗത്തിൽ കൊച്ചിയിലിരുന്നോ ബാംഗ്ലൂരിലിരുന്നോ വിദേശ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ ഈ സാങ്കേതിക സാധ്യതകളെ തിരിച്ചറിയാനോ കുട്ടികൾക്ക് ഗൈഡൻസ് നൽകാനോ നമ്മുടെ സിസ്റ്റത്തിന് സാധിക്കുന്നില്ല.
വിദേശ പഠനമെന്ന ‘കോടികളുടെ തട്ടിപ്പ്’
ഇന്ന് വിദേശ പഠനം എന്നത് വലിയൊരു ബിസിനസ്സ് സ്കാം ആയി മാറിയിരിക്കുകയാണ്. സാധാരണക്കാരായ മാതാപിതാക്കൾ വീടും സ്ഥലവും പണയപ്പെടുത്തിയും ബാങ്ക് ലോണുകളെടുത്തും ഒരു കോടി രൂപ വരെ ചിലവാക്കി മക്കളെ വിദേശത്തേക്ക് വിടുന്നു. ഇതിൽ വിജയിക്കുന്നത് കേവലം ഒരു ശതമാനം മാത്രമാണെന്ന യാഥാർത്ഥ്യം ഭയപ്പെടുത്തുന്നതാണ്. ബാക്കി 99 ശതമാനം പേരും കടക്കെണിയിലാവുകയും മാനസികമായ തകർച്ച നേരിടുകയും ചെയ്യുന്നു. ബാങ്ക് ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ അത് ആ കുടുംബത്തിന്റെ വരുംതലമുറയുടെ സിബിൽ (CIBIL) സ്കോറിനെ വരെ ബാധിക്കുന്നു.
തിരിച്ചടിയാകുന്ന വിദേശ മെഡിക്കൽ ബിരുദങ്ങൾ
വിദേശത്ത് പോയി എം.ബി.ബി.എസ് പഠിച്ചിറങ്ങുന്നവരുടെ അവസ്ഥ ഇതിലും ദയനീയമാണ്. ചൈനയിലോ റഷ്യയിലോ കോടികൾ മുടക്കി പഠിച്ചിറങ്ങുന്നവർക്ക് നാട്ടിലെ ആശുപത്രികളിൽ ട്രെയിനിംഗിന് പോലും അവസരം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. മെഡിക്കൽ ബിരുദം നേടിയവർ ജോലിയില്ലാതെ എഡ്യൂക്കേഷൻ കൺസൾട്ടന്റുമാരായി മാറി മറ്റു കുട്ടികളെക്കൂടി ഈ കെണിയിലേക്ക് തള്ളിവിടുന്ന കാഴ്ച ദുസ്സഹമാണ്.
പരിഹാരം എവിടെ?
നമ്മുടെ കുട്ടികളെ ഏജന്റുമാരുടെ വാഗ്ദാനങ്ങൾക്ക് വിട്ടുകൊടുക്കാതെ, നാട്ടിലെ സാധ്യതകളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതുണ്ട്. ഫിനാൻസ്, മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, ഐടി തുടങ്ങിയ മേഖലകളിൽ നമ്മുടെ നാട്ടിൽ തന്നെ വലിയ അവസരങ്ങളുണ്ട്. സർക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥികളെ ഈ മേഖലകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന (Industry-Academic Link) പാലമായി മാറണം.
വിദേശ രാജ്യങ്ങളിൽ എന്തെങ്കിലും കാരണവശാൽ ഒരു സാമ്പത്തിക പ്രതിസന്ധിയോ സ്വദേശിവൽക്കരണമോ ഉണ്ടായാൽ, ലക്ഷക്കണക്കിന് ആളുകൾ ഒരേസമയം തിരിച്ചു വരുന്നത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഒരു ‘സാമ്പത്തിക സുനാമി’ക്ക് കാരണമായേക്കാം. അതുകൊണ്ട് തന്നെ, അന്ധമായ കുടിയേറ്റത്തിന് പകരം സ്വന്തം നാട്ടിലെ സാധ്യതകളെ തിരിച്ചറിയാനുള്ള വിവേകമാണ് ഇന്ന് മലയാളിക്ക് ഉണ്ടാകേണ്ടത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
In search of a new leaf; What parents should know before sending their children abroad: Madhu T. Bhaskar speaks



