ഉന്നത വിദ്യാഭ്യാസം തേടി കാനഡയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരിത ജീവിതം തുറന്നുകാട്ടി ഇൻഡോ-കനേഡിയൻ യൂട്യൂബറും പോഡ്കാസ്റ്ററുമായ കുശാൽ മെഹ്റ രംഗത്ത്. നിലവിലെ തൊഴിലില്ലായ്മ, വർദ്ധിച്ചുവരുന്ന വംശീയ വികാരം, പാർപ്പിട പ്രതിസന്ധി, ചില കേസുകളിൽ മനുഷ്യക്കടത്ത് വരെയും ചൂണ്ടിക്കാട്ടി ഇന്ത്യൻ രക്ഷിതാക്കൾ മക്കളെ കാനഡയിലേക്ക് അയക്കരുതെന്ന് മെഹ്റ മുന്നറിയിപ്പ് നൽകി. മാധ്യമപ്രവർത്തകൻ രവീന്ദർ സിംഗ് റോബിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.
സ്ഥിരതാമസത്തിനുള്ള എളുപ്പവഴിയെന്ന വ്യാജ വാഗ്ദാനങ്ങൾ നൽകി കനേഡിയൻ കോളേജുകളും സർവ്വകലാശാലകളും ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുകയാണെന്ന് മെഹ്റ ആരോപിച്ചു. 2019 ഓടെ നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലെത്തി വിദ്യാർത്ഥികളെ വലയിലാക്കി. എന്നാൽ പല കോളേജുകളും തൊഴിൽ വിപണിയിൽ യാതൊരു മൂല്യവുമില്ലാത്ത ഡിപ്ലോമകൾ വിൽക്കുന്ന “ഡിപ്ലോമ മില്ലുകൾ” മാത്രമാണ്. പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ അല്ലാതെ പ്രവേശനം നേടുന്നത് ഭാവി നശിപ്പിക്കാനുള്ള കെണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
തൊഴിലില്ലായ്മയും വർധിച്ച വാടകയും
2020-ൽ കാനഡയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കുടിയേറ്റത്തിന് ‘കവാടങ്ങൾ തുറന്നു’ കൊടുത്തതോടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് രാജ്യത്തേക്ക് ഒഴുകിയെത്തിയത്. ഇതോടെ കാനഡയിൽ പാർപ്പിട പ്രതിസന്ധി രൂക്ഷമായി. വാടക കുതിച്ചുയർന്നു, അതോടൊപ്പം കാനഡക്കാർക്കിടയിൽ കുടിയേറ്റ വിരുദ്ധ വികാരവും വർദ്ധിച്ചു. നിലവിൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ തൊഴിലില്ലായ്മയും വർദ്ധിച്ച വാടകനിരക്കും ശത്രുതാപരമായ അന്തരീക്ഷവുമാണ് നേരിടുന്നതെന്നും മെഹ്റ പറഞ്ഞു.
13 പെൺകുട്ടികളെ രക്ഷിച്ചു, 4000 പേർ ലൈംഗിക വ്യാപാരത്തിൽ
ഏറ്റവും ഗൗരവകരമായ വെളിപ്പെടുത്തൽ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മനുഷ്യക്കടത്തിന് ഇരയായ 13 ഇന്ത്യൻ പെൺകുട്ടികളെ തൻ്റെ സ്വന്തം ചിലവിൽ തിരികെ ഇന്ത്യയിലേക്ക് അയച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഇവർ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു. ടൊറന്റോയിൽ മാത്രം 4,000-ത്തിലധികം ഇന്ത്യൻ വംശജരായ സ്ത്രീകൾ ലൈംഗിക വ്യാപാരത്തിന്റെ ഇരകളായി ഉണ്ടെന്നാണ് മെഹ്റയുടെ ഏകദേശ കണക്ക്.
നിസ്സഹായത മുതലെടുക്കുന്ന ടൗട്ടുകൾ
കാനഡയിലെത്തുന്നതിന് വേണ്ടി 40 മുതൽ 50 ലക്ഷം രൂപ വരെ ചെലവഴിച്ചവരാണ് ഈ പെൺകുട്ടികളിൽ പലരും. ഇതിനായി അവർ സ്വന്തമായുള്ള ഭൂമിയുടെ വലിയൊരു ഭാഗം വിറ്റു. തിരിച്ചുപോകാൻ മാർഗ്ഗമില്ലാത്ത ഈ നിസ്സഹായതയാണ് ടൗട്ടുകൾ മുതലെടുക്കുന്നതെന്നും മെഹ്റ കുറ്റപ്പെടുത്തി. അവസാനമായി, വിദ്യാർത്ഥികളെ കാനഡയിലേക്ക് അയക്കുന്നതിന് പകരം, നല്ല സർവ്വകലാശാലകൾ ഇന്ത്യയിലുണ്ടെന്നും അല്ലെങ്കിൽ ഭൂമിയുണ്ടെങ്കിൽ അത് കൃഷി ചെയ്ത് ജീവിക്കാനുമാണ് അദ്ദേഹം ഇന്ത്യൻ രക്ഷിതാക്കളെ ഉപദേശിക്കുന്നത്.
what-did-the-youtuber-reveal-about-indian-girls-trafficking-and-rescue-in-canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



