ഗാസയിലെ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്നതിനിടെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ നീക്കം ശ്രദ്ധേയമാകുന്നു. പലസ്തീൻ ജനതയെ സംബന്ധിച്ചിടത്തോളം ഇത് ഭാവിയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുമെങ്കിലും നിലവിലെ പ്രതിസന്ധിക്ക് ഉടനടി പരിഹാരമാകാൻ സാധ്യതയില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പലസ്തീൻ രാഷ്ട്രമെന്ന ആശയത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായി എതിർക്കുന്നു. 1967-ലെ യുദ്ധത്തിൽ പിടിച്ചെടുത്ത കിഴക്കൻ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവിടങ്ങളിൽ തങ്ങളുടെ നിയന്ത്രണം നിലനിർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
വെസ്റ്റ് ബാങ്കിൽ ഇതിനോടകം തന്നെ 5 ലക്ഷത്തിലധികം ജൂത കുടിയേറ്റക്കാർക്കായി ഇസ്രായേൽ 100-ലധികം അനധികൃത വാസസ്ഥലങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങളുടെ ഈ നീക്കം വെറുമൊരു പ്രഹസനമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗാസയിലെ ജനങ്ങൾ കൊടും പട്ടിണിയിലായിട്ടും അതിനെതിരെ നടപടിയെടുക്കാതെ ഒരു സാങ്കൽപ്പിക പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് വിചിത്രമാണെന്ന് ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഖാലിദ് എൽജിൻഡി പറഞ്ഞു. ഇസ്രായേലുമായി നിലവിലുള്ള വ്യാപാര കരാറുകൾ റദ്ദാക്കുകയോ, ആയുധ വിതരണം തടയുകയോ പോലുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ ഈ രാജ്യങ്ങൾക്ക് താൽപര്യമില്ലെന്ന് പലസ്തീൻ തിങ്ക് ടാങ്കായ അൽ-ശബകയിലെ ഫതി നിമർ അഭിപ്രായപ്പെട്ടു.
അതേസമയം, ഈ നീക്കം പൂർണ്ണമായും നിസ്സാരമല്ലെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ആദ്യത്തെ യുഎൻ സുരക്ഷാ കൗൺസിൽ സ്ഥിരാംഗങ്ങളായിരിക്കും ബ്രിട്ടനും ഫ്രാൻസും. ഇത് ഭാവിയിൽ യുഎസ്സിനെയും ഇസ്രായേലിനെയും കൂടുതൽ ഒറ്റപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഇസ്രായേലി രാഷ്ട്രീയ നിരീക്ഷകൻ അലോൺ പിങ്കാസ് പറഞ്ഞു.
ഹമാസിന്റെ ഒക്ടോബർ 7-ലെ ആക്രമണത്തിന് വളരെ മുൻപുതന്നെ പലസ്തീൻ രാഷ്ട്രമെന്ന ആശയത്തെ ഇസ്രായേൽ എതിർത്തിരുന്നു. പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് ഹമാസിനെ ശക്തിപ്പെടുത്തുമെന്നും അതിലൂടെ ഇസ്രായേലിന്റെ അതിർത്തിയിൽ ഒരു ഹമാസ് ഭരണകൂടം നിലവിൽ വരുമെന്നും നെതന്യാഹു വാദിക്കുന്നു. എന്നാൽ ഇസ്രായേലിന്റെ നിലപാടുകൾ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് പല രാജ്യങ്ങളും നിലവിൽ രംഗത്തെത്തിയിട്ടുണ്ട്.



