ടൊറന്റോയിൽ ഈ വർഷം ആദ്യമായി ഒരാൾക്ക് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി ടൊറന്റോ പബ്ലിക് ഹെൽത്ത് (TPH) അറിയിച്ചു. ഒരു മുതിർന്ന വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ വർഷം നഗരത്തിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അണുബാധയുള്ള കൊതുകിന്റെ കടിയിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും രോഗം വരാനും ഗുരുതരമാകാനും സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് TPH നിർദേശിച്ചു.
രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ആരോഗ്യവകുപ്പ് ചില മുൻകരുതലുകൾ നിർദ്ദേശിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവ:
പുറത്ത് പോകുമ്പോൾ നീളമുള്ള കൈകളുള്ള ഷർട്ടുകളും പാന്റുകളും ധരിക്കുക, ഹെൽത്ത് കാനഡ അംഗീകരിച്ചിട്ടുള്ള ഇൻസെക്റ്റ് റിപ്പല്ലന്റുകൾ ഉപയോഗിക്കുക, കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള കെട്ടിക്കിടക്കുന്ന വെള്ളം വീട്ടുവളപ്പിൽ നിന്ന് നീക്കം ചെയ്യുക എന്നിവയാണ്.
രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാൽ രണ്ടുമുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ സാധ്യതയുണ്ട്. പനി, തലവേദന, ഓക്കാനം, ശരീരവേദന, ചർമ്മത്തിൽ പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. വെസ്റ്റ് നൈൽ വൈറസ് ബാധിച്ച കൊതുകുകളെ ടൊറന്റോയിലും സമീപപ്രദേശമായ മിസ്സിസാഗയിലും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇത് വരും ദിവസങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നു. കൊതുകുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്ന വേനൽക്കാലത്ത്, പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് രോഗപ്രതിരോധത്തിന് നിർണായകമാണ്. ടൊറന്റോയിലെ വെസ്റ്റ് നൈൽ വൈറസ് കേസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.









