ഹാലിഫാക്സ്: നോവ സ്കോഷ്യ തീരത്ത് അടിഞ്ഞുകൂടിയ സൈനിക സ്ഫോടകവസ്തുക്കൾ വലിയ അപകടഭീഷണിയുയർത്തുന്നതായി കനേഡിയൻ സൈന്യത്തിന്റെ സി.എഫ്.ബി ഗ്രീൻവുഡ് വിഭാഗം മുന്നറിയിപ്പ് നൽകി. കടലിൽ അടയാളങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ‘മറൈൻ ലൊക്കേഷൻ മാർക്കറുകൾ’ അടുത്തിടെ ഒരു ബീച്ച് ക്ലീനിങ് ഗ്രൂപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. പഴയതും നിരുപദ്രവകരവുമെന്ന് തോന്നിക്കുന്ന ഈ മെറ്റൽ ട്യൂബുകൾ കാണാൻ ഇടയായാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും അവ തൊടുകയോ മാറ്റിവെക്കുകയോ ചെയ്യരുതെന്ന് സൈന്യം ആവശ്യപ്പെട്ടു.

എന്താണ് ഈ മാർക്കറുകൾ? എന്തുകൊണ്ട് ഇവ അപകടകാരിയാകുന്നു?
തിരച്ചിലുകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും നാവിക പരിശീലനങ്ങൾക്കുമായി കടൽപ്പരപ്പിൽ പുകയോ വെളിച്ചമോ ജ്വാലയോ ഉണ്ടാക്കി സ്ഥലം അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന പൈറോടെക്നിക് ഉപകരണങ്ങളാണ് മറൈൻ ലൊക്കേഷൻ മാർക്കറുകൾ. ഇവയ്ക്കുള്ളിൽ അടങ്ങിയിരിക്കുന്ന ‘റെഡ് ഫോസ്ഫറസ്’ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിവേഗം കത്തിയമരുകയും, എണ്ണൂറ് ഡിഗ്രി സെൽഷ്യസിലധികം ഉയർന്ന താപനിലയിലുള്ള തീജ്വാലകൾ ഉണ്ടാക്കുകയും ചെയ്യും.
മണലും ഉപ്പും പറ്റിപ്പിടിച്ച് പ്രവർത്തനരഹിതമെന്ന് തോന്നുമെങ്കിലും ഇവയ്ക്കുള്ളിലെ ഫോസ്ഫറസ് പൂർണ്ണമായി നശിച്ചിട്ടുണ്ടാകില്ല എന്നതാണ് പ്രധാന പ്രശ്നം. വണ്ടിയിൽ കയറ്റി കൊണ്ടുപോകുമ്പോഴുണ്ടാകുന്ന കുലുക്കമോ അല്ലെങ്കിൽ അറിയാതെയുള്ള ഒരു തട്ടലോ പോലും ഇതിന്റെ പുറംകവചം തകർത്ത് വായു അകത്ത് കടക്കാനും, അതുവഴി വൻ സ്ഫോടനമോ തീപിടുത്തമോ ഉണ്ടാകാനും കാരണമാകും. ഇവ അബദ്ധത്തിൽ തട്ടിയാൽ പോലും വലിയ പരിക്കുകൾക്ക് കാരണമാകുന്ന രീതിയിൽ വീണ്ടും സജീവമാകുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാമെന്ന് എക്സ്പ്ലോസീവ് ഓർഡിനൻസ് ഡിസ്പോസൽ ടീം ഡെപ്യൂട്ടി കമാൻഡർ സർജന്റ് റയാൻ ഡോയൽ വ്യക്തമാക്കി.
ഇത്തരം വസ്തുക്കൾ കണ്ടാൽ എന്ത് ചെയ്യണം?
തീരപ്രദേശങ്ങളിൽ ഇത്തരം സംശയസ്പദമായ വസ്തുക്കൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അതിൽ നിന്നും മാറിനിന്ന് സുരക്ഷിതമായ അകലത്തിൽ നിന്ന് മാത്രം ചിത്രങ്ങൾ എടുക്കുക. സ്ഥലം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ അടയാളപ്പെടുത്തിയ ശേഷം ഉടൻ തന്നെ പ്രാദേശിക പൊലീസിൽ വിവരമറിയിക്കണം. ഇവയൊരിക്കലും സ്വന്തമായി നീക്കം ചെയ്യാനോ, കാറിലോ മറ്റ് വാഹനങ്ങളിലോ കയറ്റി കൊണ്ടുപോകാനോ, മാലിന്യ ബാഗുകളിലാക്കാനോ ശ്രമിക്കരുത്.
Washed-up ordnance could still explode, should be reported, warns CFB Greenwood
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




