വാൾസ്ട്രീറ്റിലെ ചരിത്രപരമായ നേട്ടങ്ങൾക്ക് ശേഷം ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ ഈ ആഴ്ചയുടെ തുടക്കത്തിൽ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. വ്യാഴാഴ്ച S&P 500 ഉം നാസ്ഡാക്കും എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിയതിന് പിന്നാലെയാണ് ഈ സ്ഥിതിവിശേഷം രൂപപ്പെട്ടത്. വ്യാപാര പിരിമുറുക്കങ്ങൾ കുറഞ്ഞതും എല്ലാ മേഖലകളിലുമുള്ള വ്യാപകമായ ലാഭവും ഈ ഉയർച്ചയ്ക്ക് കാരണമായി. ടാരിഫ് ആശങ്കകൾക്കിടയിലും നൈക്കി 15.2% കുതിച്ചുയർന്ന് ഈ റാലിയ്ക്ക് നേതൃത്വം നൽകി.
തിങ്കളാഴ്ച യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ജർമ്മനിയുടെ DAX-ഉം ഫ്രാൻസിന്റെ CAC 40-ഉം 0.2% ഇടിവ് രേഖപ്പെടുത്തിയപ്പോൾ, യുകെയുടെ FTSE 100 0.3% താഴ്ന്നു.
ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമാണ് കണ്ടത്. ജപ്പാന്റെ നിക്കേയ് 225 0.8% ഉയർന്നപ്പോൾ, ഹോങ്കോങ്ങിന്റെ ഹാങ് സെങ് 0.9% ഇടിഞ്ഞു. അമേരിക്ക-ചൈന താരിഫ് വെടിനിർത്തലിന് ശേഷം നിർമ്മാണ മേഖലയിൽ നേരിയ ഉണർവ്വ് കണ്ടതിനെ തുടർന്ന് ചൈനയുടെ ഷാങ്ഹായ് കമ്പോസിറ്റ് 0.6% വർദ്ധിച്ചു.
അമേരിക്കൻ ടെക് കമ്പനികൾക്ക് മേലുള്ള നികുതി ഒഴിവാക്കാനുള്ള കാനഡയുടെ തീരുമാനം വ്യാപാര മേഖലയിൽ നല്ല സ്വാധീനം ചെലുത്തി. ഇത് ട്രംപ് ഭരണകൂടത്തെ വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി, അമേരിക്കൻ സ്റ്റോക്ക് ഫ്യൂച്ചറുകൾ മികച്ച പ്രകടനം കാഴ്ചവച്ചു; S&P 500 0.4% വും ഡൗ ഫ്യൂച്ചറുകൾ 0.5% വും ഉയർന്നു.
പണപ്പെരുപ്പം ഇപ്പോഴും ഒരു വലിയ ആശങ്കയാണ്. ഫെഡറൽ റിസർവ് സാധാരണയായി ഉപയോഗിക്കുന്ന PCE സൂചിക മെയ് മാസത്തിൽ 2.3% ആയി ഉയർന്നു. നിലവിലുള്ള താരിഫ് ( ഇറക്കുമതി തീരുവ) ഇളവുകൾ ജൂലൈ 9-ന് അവസാനിക്കും. ഫെഡറൽ റിസർവ് ഇത് ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുവരികയാണ്. പുതിയ കരാറുകളൊന്നുമില്ലെങ്കിൽ വ്യാപാര ഉപരോധങ്ങൾ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും താരിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കൈകാര്യം ചെയ്യുന്നതിനും നയ രൂപകർത്താക്കൾ ശ്രമിക്കുന്നതിനാൽ, ഈ വർഷം അവസാനിക്കുന്നതിന് മുൻപ് ഫെഡറൽ റിസർവ് കുറഞ്ഞത് രണ്ട് തവണയെങ്കിലും പലിശ നിരക്ക് കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു.



