ഒട്ടാവ :കാനഡയിലേക്കുള്ള സന്ദർശക വിസയുടെ (Visitor Visa) നിരസിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുന്നു. കുടിയേറ്റ മന്ത്രി മാർക് മില്ലറിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ചില രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരിൽ 61 ശതമാനത്തിലധികം പേർക്കും വിസ നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷം നിലനിൽക്കുന്നു.
അപേക്ഷകളിലെ പിഴവുകൾ ഒഴിവാക്കി വിജയസാധ്യത വർധിപ്പിക്കാൻ അധികൃതർ പ്രധാന നിർദേശങ്ങൾ നൽകുന്നുണ്ട്. എല്ലാ ഫോമുകളും പൂർണമായും കൃത്യതയോടെയും പൂരിപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്നത് നിയമലംഘനമായി ആയി പരിഗണിച്ച്, വിസ നിരാകരണത്തിനു പുറമേ അഞ്ചു വർഷത്തെ ബ്ലാക്ക് ലിസ്റ്റിൽ പേര് ചേർക്കപ്പെടാനും കാരണമാകും .
സന്ദർശനം കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങുമെന്ന് തെളിയിക്കുന്ന വ്യക്തമായ രേഖകൾ സമർപ്പിക്കേണ്ടതും അത്യാവശ്യമാണ്. സ്ഥിരം ജോലി, സ്വത്തുവകകൾ, കുടുംബബന്ധങ്ങൾ എന്നിവയുടെ തെളിവുകളും, യാത്രയുടെ ഉദ്ദേശ്യം – വിനോദസഞ്ചാരമോ, കുടുംബസന്ദർശനമോ, ജോലി അഭിമുഖമോ എന്നിവ വ്യക്തമാക്കുന്ന രേഖകളും ഹാജരാക്കണം.
യാത്രയ്ക്കുള്ള സാമ്പത്തിക ശേഷിയും വിശദമായ പദ്ധതിയും തെളിയിക്കുന്ന രേഖകളും അനിവാര്യമാണ്. ക്രിമിനൽ റെക്കോർഡുകൾ, ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക യോഗ്യതക്കുറവ് എന്നിവയും വിസ നിരസിക്കാൻ കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വിസയോ, Electronic Travel Authorization(ETA) ആവശ്യമാണോ എന്ന് മുൻകൂട്ടി പരിശോധിക്കുകയും വേണം.



