വാഷിങ്ടൺ : രാജ്യത്തെ നിർണായക ധാതുക്കളുടെ നിർമാണവും പുനരുപയോഗവും വർധിപ്പിക്കുന്നതിനായി ടങ്സ്റ്റൺ അവശിഷ്ടങ്ങളുടെയും ഉപയോഗിച്ച ബാറ്ററി മാലിന്യങ്ങളുടെയും കയറ്റുമതി തടഞ്ഞ് അമേരിക്ക. ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇത്തരം വിലയേറിയ ധാതുക്കൾ അടങ്ങിയ അവശിഷ്ടങ്ങൾ കയറ്റി അയക്കുന്നത് പരിമിതപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് വാണിജ്യ മന്ത്രാലയത്തിന്റെ ഈ നീക്കം. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനം ഒരു വർഷത്തേക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ലിഥിയം അയോൺ ബാറ്ററികൾ പൊടിച്ചെടുക്കുമ്പോൾ ലഭിക്കുന്ന ‘ബ്ലാക്ക് മാസ്’, പ്രതിരോധ മേഖലയിലടക്കം ഉരുക്കിന് കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന ടങ്സ്റ്റൺ അവശിഷ്ടങ്ങൾ എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം ബാധകമാകുക. യുഎസ് കോമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, കയറ്റുമതി തടയുന്നത് വഴി കടുത്ത സാമ്പത്തിക പ്രതിസന്ധിയോ നികത്താനാവാത്ത നഷ്ടമോ നേരിടുന്ന കമ്പനികൾക്ക് അപേക്ഷ നൽകിയാൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ഇലക്ട്രിക് വാഹന ബാറ്ററികൾ, ആയുധങ്ങൾ തുടങ്ങിയവയ്ക്ക് ആവശ്യമായ അപൂർവ ധാതുക്കളുടെ സംസ്കരണത്തിൽ ആഗോളതലത്തിൽ മുന്നിൽ നിൽക്കുന്നത് ചൈനയാണ്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ വിതരണ ശൃംഖല ശക്തമാക്കാനുമാണ് വാഷിങ്ടൺ കയറ്റുമതി നിയന്ത്രണങ്ങളും തീരുവകളും ഏർപ്പെടുത്തുന്നത്. ഉപയോഗിച്ച വസ്തുക്കളിൽ നിന്ന് അപൂർവ ധാതുക്കൾ വീണ്ടെടുക്കുന്ന റീസൈക്ലിങ് മേഖലയ്ക്ക് ട്രംപ് ഭരണകൂടം നൽകുന്ന ഈ പിന്തുണയെ വാഷിങ്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സേഫ് തിങ്ക് ടാങ്ക് സ്വാഗതം ചെയ്തു.
പരിസ്ഥിതി സംഘടനയായ ബാസൽ ആക്ഷൻ നെറ്റ്വർക്കിന്റെ കണക്കുകൾ പ്രകാരം പ്രതിമാസം ഏകദേശം 33,000 മെട്രിക് ടണ്ണോളം ഇലക്ട്രോണിക് മാലിന്യങ്ങളാണ് അമേരിക്ക വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഇത്തരം ധാതുക്കൾ രാജ്യത്ത് തന്നെ നിലനിർത്തുന്നത് സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്ന് യുഎസ് റീസൈക്ലിങ് മേഖല നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ, രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന മുഴുവൻ അവശിഷ്ടങ്ങളും സംസ്കരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ അമേരിക്കയിലില്ല. റീസൈക്ലിങ് രംഗത്തെ പ്രമുഖ കമ്പനികളായ ലി-സൈക്കിൾ, അസെൻഡ് എലമെന്റ്സ് എന്നിവ പാപ്പരത്ത ഹർജി നൽകിയതും തിരിച്ചടിയാണ്.
ഗവൺമെന്റിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും, ആഭ്യന്തരമായി സംസ്കരണ ശേഷി വർധിപ്പിക്കാൻ കൂടുതൽ നടപടികൾ വേണമെന്ന് ടങ്സ്റ്റൺ റീസൈക്ലിങ് കമ്പനിയായ അമർമിൻ സിഇഒ റയാൻ മക്ആദംസ് പറഞ്ഞു. ഈ നിരോധനം ഒരു താൽക്കാലിക ആശ്വാസം മാത്രമാണെന്നും സ്വന്തം രാജ്യത്ത് പ്ലാന്റുകളും അടിസ്ഥാന സൗകര്യങ്ങളും ഉടനടി വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലാന്റ് തുറക്കുന്നതിനായി ഊർജ മന്ത്രാലയത്തിൽ നിന്ന് 1.15 കോടി ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചിരുന്നെങ്കിലും തുക ഇതുവരെ ലഭിച്ചില്ലെന്നും ഫണ്ട് യഥാസമയം ലഭിച്ചിരുന്നെങ്കിൽ പ്ലാന്റിന്റെ പ്രവർത്തനം മാസങ്ങൾക്ക് മുൻപേ ആരംഭിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
US will no longer export battery waste and tungsten; strict restrictions
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




