മിലാൻ: ജി7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ ‘കെഞ്ചി’യെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക്ഷേപകരമായ പരാമർശം വലിയ നയതന്ത്ര വിവാദത്തിലേക്ക്. ട്രംപിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ മെലോനി, ഇത് കെട്ടിച്ചമച്ച കഥയാണെന്ന് വ്യക്തമാക്കി ശക്തമായി തിരിച്ചടിച്ചു.

ഒരു ചാനൽ അഭിമുഖത്തിനിടെയാണ് മെലോനിക്കെതിരെ ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചത്. തനിക്ക് മെലോനിയോട് സംസാരിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നുവെന്നും, അവർക്ക് തന്നോടൊപ്പം ഫോട്ടോയെടുക്കാൻ വലിയ ആഗ്രഹമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. “അവരോട് പാവം തോന്നിയതുകൊണ്ടാണ് ഞാൻ ഫോട്ടോയ്ക്ക് സമ്മതിച്ചത്,” എന്നായിരുന്നു ട്രംപിന്റെ പരിഹാസം.
ട്രംപിന്റെ പരാമർശങ്ങൾ തന്നെ അങ്ങേയറ്റം അദ്ഭുതപ്പെടുത്തിയെന്ന് മെലോനി പ്രതികരിച്ചു. തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് അവർ മറുപടി നൽകിയത്. സഖ്യകക്ഷികൾക്കെതിരെ ട്രംപ് ഇത്തരത്തിൽ തരംതാണ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. “പാശ്ചാത്യ ലോകത്തിന്റെ ശത്രുക്കളോട് കാണിക്കാത്ത ദൃഢതയാണ് ട്രംപ് സഖ്യകക്ഷികൾക്കെതിരെ പ്രകടിപ്പിക്കുന്നത്. താനോ ഇറ്റലിയോ ഒരിക്കലും ആരുടെ മുന്നിലും കെഞ്ചാറില്ല,” മെലോനി വ്യക്തമാക്കി.
ട്രംപിന്റെ വാക്കുകളിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ ഭരണകൂടം കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ആന്റോണിയോ താജാനി തന്റെ നിശ്ചയിച്ചിരുന്ന യുഎസ് സന്ദർശനം റദ്ദാക്കിയതായി അറിയിച്ചു. മെലോനിക്കെതിരായ ഈ അധിക്ഷേപം ഒരു വ്യക്തിക്കെതിരെയല്ല, മറിച്ച് ഇറ്റലിയെന്ന രാജ്യത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പ്രതിരോധ മന്ത്രി ഗ്വിഡോ ക്രോസെറ്റോയും ട്രംപിനെതിരെ രംഗത്തെത്തി. ഭീഷണികൾക്ക് മുന്നിൽ പോലും മെലോനി ഇത്തരത്തിൽ പെരുമാറുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലിയോ മാർപ്പാപ്പയുടെ ഇറാൻ സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങളെ ട്രംപ് വിമർശിച്ചതുമുതലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണത്. മാർപ്പാപ്പയെ പിന്തുണച്ചുകൊണ്ട് മെലോനി രംഗത്തെത്തിയത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. അന്ന് മുതൽ മെലോനിയുടെ ധൈര്യത്തെ ചോദ്യം ചെയ്തുകൊണ്ട് ട്രംപ് പരസ്യമായി രംഗത്തെത്താറുണ്ടായിരുന്നു. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ സഖ്യകക്ഷികൾ തമ്മിലുള്ള ഈ പരസ്യമായ ഏറ്റുമുട്ടൽ അമേരിക്കയും യൂറോപ്പും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
US President Donald Trump claimed Italian PM Giorgia Meloni “begged” for a photo at the G7 summit.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









