ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പത്താം ദിവസത്തിലേക്ക് കടന്നതോടെ തെക്കൻ ഇറാൻ ലക്ഷ്യമിട്ട് യു.എസ് വ്യോമാക്രമണം കൂടുതൽ കടുപ്പിച്ചു. ഖ്വേഷം ദ്വീപ്, ബന്ദർ അബാസ്, സിരിഖ്, ചബഹാർ, കൊണാർക്ക്, ഇസ്തഫാൻ തുടങ്ങിയ മേഖലകളിൽ അമേരിക്ക ശക്തമായ ബോംബാക്രമണങ്ങൾ നടത്തി. ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കൻ സൈനികരുടെ ജീവഹാനിക്കുള്ള തിരിച്ചടി ശക്തമായിരിക്കുമെന്ന് വ്യക്തമാക്കി. ജോർദാനിലും ഇറാഖിലുമുണ്ടായ ആക്രമണങ്ങളിൽ യു.എസ് സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ, ഗൾഫിലെ സഖ്യരാജ്യങ്ങളിലെ സൈനിക വിന്യാസവും യുദ്ധവിമാനങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറിന് നേരെ നടത്തിയ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും ജീവനക്കാർ ലൈഫ് ബോട്ടുകളിൽ രക്ഷപ്പെടുകയും ചെയ്തു. അമേരിക്ക ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് വഴി എണ്ണ കയറ്റി അയക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ലോകത്തിലെ ക്രൂഡ് ഓയിൽ നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഈ മേഖലയിലെ ഗതാഗതം പൂർണ്ണമായി സ്തംഭിച്ച മട്ടാണ്. പ്രതിദിനം 130-ലധികം കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ വെറും 9 കപ്പലുകൾ മാത്രമാണ് ഇതുവഴി സഞ്ചരിച്ചത്. ഇത് ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 88 ഡോളറിന് മുകളിലേക്ക് ഉയരാൻ കാരണമായി.
അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) നേതൃത്വത്തിൽ ഇറാൻ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്. ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കും മിസൈൽ സിസ്റ്റങ്ങൾക്കും നേരെ ഇറാൻ ആക്രമണം അഴിച്ചുവിട്ടു. ഇതിനിടെ, സൗദി അറേബ്യക്കെതിരെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ചതും ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങളും മേഖലയിലെ സുരക്ഷാ ആശങ്കകൾ ഇരട്ടിയാക്കിയിട്ടുണ്ട്. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഖത്തർ യു.എൻ സെക്യൂരിറ്റി കൗൺസിലിന് കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായി തകർന്നത് പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. എണ്ണവില വർദ്ധനവിന് പുറമെ യുഎസിൽ പെട്രോൾ വില ഗാലന് 4 ഡോളറായി ഉയരുന്നത് ആഗോള സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. അതേസമയം, സാഹചര്യം ശാന്തമാക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ആഭ്യന്തരമന്ത്രി പാകിസ്ഥാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് സമാധാന ചർച്ചകൾക്ക് ഇനിയും സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇരുഭാഗത്തുനിന്നും സൈനിക നീക്കങ്ങൾ ശക്തമായി തുടരുന്നതിനാൽ പശ്ചിമേഷ്യ കടുത്ത ആശങ്കയിലാണ്.
US-Iran tensions enter 10th day; US intensifies airstrikes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





