വാഷിങ്ടൺ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കനക്കുന്നതിനിടെ ഇറാനെതിരായ സൈനിക നടപടി വിപുലീകരിക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ട്. മുതിർന്ന ഉപദേഷ്ടാക്കളുമായി നടത്തിയ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ട്രംപ് ഭരണകൂടം ഇതിനായി മൂന്ന് പ്രധാന ഓപ്ഷനുകളാണ് പരിഗണിക്കുന്നത്. യുഎസ് സിറ്റുവേഷൻ റൂമിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ചേർന്ന നിർണായക യോഗത്തിലാണ് ഈ സാധ്യതകൾ വിലയിരുത്തിയത്. എന്നാൽ ഇതുവരെയും ഒരു അന്തിമ തീരുമാനത്തിൽ യുഎസ് എത്തിയിട്ടില്ലെങ്കിലും, ഇറാനെതിരെയുള്ള സൈനിക നയത്തിൽ വലിയൊരു മാറ്റത്തിന് അമേരിക്ക ഒരുങ്ങുകയാണെന്ന വ്യക്തമായ സൂചനയാണ് ഈ സംഭവവികാസങ്ങൾ നൽകുന്നത്.
ഇറാനെതിരെ വിപുലമായ ആക്രമണത്തിന് യുഎസ് പരിഗണിക്കുന്ന മൂന്ന് ഓപ്ഷനുകൾ അതീവ നിർണായകമാണ്. മേഖലയിലെ വ്യോമാക്രമണങ്ങൾ ശക്തമാക്കുക എന്നതാണ് ഇതിൽ ആദ്യത്തേത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖാർഗ് ദ്വീപ് അടക്കമുള്ള ഇറാനിയൻ ദ്വീപുകളിലേക്ക് യുഎസ് കരസേനയെ അയച്ച് അവ പിടിച്ചെടുക്കുക എന്നതാണ് രണ്ടാമത്തെ ഓപ്ഷൻ. ഇറാന്റെ രഹസ്യ ആണവ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതും യുഎസ് ഇതുവരെ ലക്ഷ്യമിട്ടിട്ടില്ലാത്തതുമായ പിക്കാക്സ് പർവതത്തിലെ തുരങ്ക സമുച്ചയത്തിൽ ബോംബിടുക എന്നതാണ് മൂന്നാമത്തെ ഓപ്ഷൻ. ഇതോടൊപ്പം ഇറാന്റെ ഊർജ്ജ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പ്രധാന കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം വർദ്ധിപ്പിക്കാനുള്ള സാധ്യതയും യുഎസ് തുറന്നിട്ടിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനം, മിസൈൽ താവളങ്ങൾ, മറ്റ് സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ അമേരിക്ക തുടർച്ചയായി പുതിയ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. തങ്ങളുടെ നിബന്ധനകൾ വാഷിംഗ്ടൺ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഉറച്ച നിലപാടിലാണ് നിലവിൽ ടെഹ്‌റാൻ.
US considering three main options to intensify military action against Iran
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





