വാഷിങ്ടൺ : ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് ഘട്ടങ്ങളായി 200 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 1 മുതൽ നടപ്പിലാകുന്ന പ്ലാൻ പ്രകാരം ആദ്യ രണ്ടു വർഷം താരിഫ് പൂജ്യം ശതമാനമായിരിക്കും. മൂന്നാം വർഷം താരിഫ് 100 ശതമാനമായും അതിനുശേഷം 200 ശതമാനമായും ഉയർത്തുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്കുള്ളിൽ ജനറിക് മരുന്ന് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നയമെന്നും ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനറിക് മരുന്ന് വിതരണക്കാരായ ഇന്ത്യയെ ഈ തീരുമാനം പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്കയിലെ ജനറിക് മരുന്ന് വിപണിയുടെ അളവിൽ ഏകദേശം 40 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണ്. 2024-2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ ഔഷധ കയറ്റുമതിയായ 25.8 ബില്യൺ ഡോളറിൽ 9.7 ബില്യൺ ഡോളറിന്റെ കയറ്റുമതിയും യുഎസിലേക്കായിരുന്നു.
അതേസമയം, പുതിയ തീരുവ പ്രഖ്യാപനം ഇന്ത്യൻ കമ്പനികളെ ഏത് രീതിയിൽ ബാധിക്കുമെന്നതിൽ പൂർണ്ണ വ്യക്തത വന്നിട്ടില്ല. ജനറിക് മരുന്നുകളുടെയും ചേരുവകളുടെയും കാര്യത്തിൽ പരസ്പര ധാരണയോടെയുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി ഫെബ്രുവരിയിൽ ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിൽ ഏർപ്പെട്ടിരുന്നു. പാറ്റന്റ് ഉള്ളതും ബ്രാൻഡഡ് ആയതുമായ ഔഷധങ്ങളുടെ നിലവിലെ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
US announces tariffs of up to 200% on generic drugs; India may be affected
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





