വരുന്ന മാസം കാനഡയിൽ നടക്കുന്ന 51-ാമത് G7 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ആഗോള വെല്ലുവിളികൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഈ അന്താരാഷ്ട്ര യാത്ര പ്രത്യേക ശ്രദ്ധ നേടുന്നു.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് നടത്തിയ വാർത്താ സമ്മേളനത്തിൽ ജൂൺ 15 മുതൽ 17 വരെ ആൽബർട്ടയിലെ കനാനാസ്കിസിൽ നടക്കുന്ന ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കുമെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരുന്ന ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി .
മെയ് 6-ന് വൈറ്റ് ഹൗസിൽ ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഉച്ചകോടിയിൽ നടക്കാനിരിക്കുന്ന ചർച്ചകളെക്കുറിച്ച് രണ്ട് നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.51-ാമത് G7 സമ്മേളനത്തിൽ പ്രധാന രാജ്യങ്ങളുടെ സർക്കാർ തലവന്മാർക്കൊപ്പം ഉക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലൻസ്കിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും പങ്കെടുക്കും.
ബാൻഫിൽ നടന്ന G7 ധനമന്ത്രിമാരുടെ യോഗത്തിന് തൊട്ടുപിന്നാലെയാണ് ഈ ഉച്ചകോടി നടക്കുന്നത്. വ്യാപാരം, കൃത്രിമബുദ്ധി, ഉക്രൈനിലെ നിലവിലുള്ള യുദ്ധം എന്നിവയുൾപ്പെടെയുള്ള നിർണായക ആഗോള വിഷയങ്ങളാണ് അതിൽ ധനമന്ത്രിമാർ ചർച്ച ചെയ്തത്.IMF, വേൾഡ് ബാങ്ക്, OECD എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രതിനിധികളും മൂന്ന് ദിവസത്തെ പരിപാടിയിൽ പങ്കെടുത്തിരുന്നു.യോഗത്തിന്റെ അവസാനം പുറത്തിറക്കിയ സംയുക്ത പ്രസ്താവന ആഗോള സാമ്പത്തിക അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതു പ്രതിബദ്ധത ഉയർത്തിക്കാട്ടുകയും G7 സഖ്യത്തിന്റെ ശക്തി വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
ട്രംപിന്റെ മുൻകാല താരിഫ് നയങ്ങളെക്കുറിച്ച് പ്രസ്താവന പരാമർശിച്ചിട്ടില്ലെങ്കിലും, “ബഹുമുഖവും സങ്കീർണ്ണവുമായ വൈവിധ്യമാർന്ന ആഗോള വെല്ലുവിളികളെ” നേരിടുന്നതിൽ ഗ്രൂപ്പിന്റെ ഐക്യത്തിന് പ്രാധാന്യം നൽകി. കാനഡയുടെ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ സംയുക്ത പ്രസ്താവനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. G7 അംഗങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെ ശക്തമായ സൂചനയായി ഇത് വിശേഷിപ്പിച്ചു.
വരുന്ന മാസത്തെ ഉച്ചകോടിയിൽ ട്രംപിന്റെ സാന്നിധ്യം ആൽബർട്ടയിൽ ഇപ്പൊൾ നടക്കുന്ന ഉന്നത തലത്തിലുള്ള ചർച്ചകൾക്ക് പുതിയ ഗൗരവം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.



