അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ രാജകുടുംബത്തിൽ നിന്ന് 400 മില്യൺ ഡോളർ വിലമതിക്കുന്ന ആഡംബര ബോയിങ് 747-8 വിമാനം സമ്മാനമായി സ്വീകരിസിച്ചേക്കുമെന്ന തീരുമാനങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്. ഖത്തറിന്റെ ഈ ഉദാരമായ സമ്മാനം നിരസിക്കുന്നത് മണ്ടത്തരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പ്രസിഡൻഷ്യൽ കാലാവധിക്ക് ശേഷം ഈ വിമാനം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയില്ലെന്നും അത് തന്റെ പ്രസിഡൻഷ്യൽ ലൈബ്രറിക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഈ നടപടി അധാർമ്മികവും ഭരണഘടനാവിരുദ്ധവുമാണെന്ന് നിരവധി ഡെമോക്രാറ്റിക് സെനറ്റർമാർ ഉൾപ്പെടെയുള്ള വിമർശകർ ആരോപിക്കുകയും കൂടാതെ വിദേശ സ്വാധീനത്തെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകളും അവർ ഉയർത്തുന്നുണ്ട്. മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ പ്രതിരോധ പിന്തുണയ്ക്കുള്ള നന്ദി സൂചകമായാണ് ഈ സമ്മാനം നൽകിയതെന്ന് ട്രംപ് അവകാശപ്പെട്ടു.
ഖത്തർ രാജ കുടുംബവുമായുള്ള അടുത്ത ബന്ധം അമേരിക്കൻ വിദേശ നയത്തിൽ അനുചിതമായ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യം ഇതിലൂടെ ഉയരുന്നുണ്ട്.
ഈ സംഭാവനയുടെ നിയമപരമായ വശങ്ങൾ ഇപ്പോഴും പരിശോധിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ ഭരണഘടനയുടെ “എമോലുമെന്റ്സ് ക്ലോസ്” പ്രകാരം, വിദേശ സർക്കാരുകളിൽ നിന്നുള്ള മൂല്യമുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ട്. ഇതോടെ ഈ വിവാദം രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപിന്റെ ഭരണകാലയളവിൽ അദ്ദേഹത്തിന്റെ വിദേശ ബന്ധങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾ വീണ്ടും ഉയർന്നു വരികയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഈ വിഷയത്തെ കുറിച്ചുള്ള നിയമപരമായ പ്രത്യാഘാതങ്ങളും രാഷ്ട്രീയ ചർച്ചകളും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



