മോങ്ക്ടൺ : ന്യൂ ബ്രൺസ്വിക്ക് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേതൃത്വ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ തള്ളി സ്ഥാനാർഥി ഡോൺ മോനഹാൻ രംഗത്തെത്തി. ക്യാമ്പ് ഗ്രൗണ്ട് സംഗീതോത്സവത്തിൽ പങ്കെടുത്തവർക്ക് പാർട്ടിയിൽ ചേർന്ന് വോട്ട് ചെയ്യുന്നതിനായി ആനുകൂല്യങ്ങൾ നൽകിയത് തെരഞ്ഞെടുപ്പ് ഫണ്ടിംഗ് നിയമങ്ങളുടെ ലംഘനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അംഗത്വമെടുത്ത് വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുന്നവർക്ക് 85 ഡോളർ മൂല്യമുള്ള ടോക്കണുകളും പാസുകളുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
മോണഹാന്റെ നടപടിക്കെതിരെ എതിർ സ്ഥാനാർഥി ഡാനിയൽ അലൈൻ പാർട്ടിയിലും ഇലക്ഷൻസ് ന്യൂ ബ്രൺസ്വിക്കിലും പരാതി നൽകി. കമ്പനിയുടെ പണം ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് നൽകുന്നത് കോർപ്പറേറ്റ് സംഭാവനകൾക്കുള്ള നിരോധനത്തിന്റെ ലംഘനമാണെന്ന് അലൈന്റെ പ്രചാരണ വിഭാഗം ആരോപിച്ചു. എന്നാൽ, ഈ ക്രമീകരണത്തിന് പാർട്ടിയുടെയും ഇലക്ഷൻസ് ന്യൂ ബ്രൺസ്വിക്കിന്റെയും മുൻകൂർ അനുമതി വാങ്ങിയിരുന്നതായി ആർക്കാഡിയ-ബട്ടർനട്ട് വാലി-മേപ്പിൾ ഹിൽസ് എംഎൽഎ കൂടിയായ മോനഹാൻ അറിയിച്ചു.
സംഭവത്തിൽ രാഷ്ട്രീയ പ്രക്രിയ ധനകാര്യ നിയമത്തിന്റെ (പൊളിറ്റിക്കൽ പ്രൊസസ് ഫിനാൻസിംഗ് ആക്ട്) ലംഘനം നടന്നിട്ടില്ലെന്ന് ഇലക്ഷൻസ് ന്യൂ ബ്രൺസ്വിക്ക് ചീഫ് ഇലക്ടറൽ ഓഫീസർ കിം പോഫൻറോത്ത് അറിയിച്ചു. ക്യാമ്പെയ്ൻ ഫണ്ടിൽ നിന്നാണ് ആനുകൂല്യങ്ങൾ വാങ്ങിയതെന്ന് മോണഹാന്റെ പ്രചാരണ വിഭാഗം വ്യക്തമാക്കിയതിനാൽ തുടർ അന്വേഷണം ആവശ്യമായ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് അവർ വിലയിരുത്തി.
ഒക്ടോബർ 17-നാണ് പിസി പാർട്ടി നേതൃത്വ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്. തപാൽ മാർഗ്ഗമാണ് പാർട്ടി അംഗങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്. അലൈനും മോനഹാനും മാത്രമാണ് മത്സരരംഗത്തുള്ളത്. വിഷയത്തിൽ പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Token controversy: Don Monahan denies allegations of giving benefits in exchange for votes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





