ചൈനയിലേക്ക് ഡാറ്റ കൈമാറ്റം ചെയ്തതിന് യൂറോപ്യൻ യൂണിന്റെ നടപടി
പ്രശസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന് യൂറോപ്യൻ യൂണിയനിലെ പ്രധാന ഡാറ്റാ നിയന്ത്രണ സ്ഥാപനമായ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) 530 മില്യൺ യൂറോ (600 മില്യൺ ഡോളർ) പിഴ ചുമത്തി. യൂറോപ്യൻ യൂണിയനിലെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചൈനയിലേക്ക് കൈമാറ്റം ചെയ്തത് യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) നിയമങ്ങൾ ലംഘിച്ചതിനാണ് ഈ നടപടി.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്‌ടോക്, യൂറോപ്യൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചൈനയിൽ നിന്നുള്ള ജീവനക്കാർക്ക് ദൂരെ നിന്ന് ആക്സസ് ചെയ്യാൻ അനുവദിച്ചതിന് യൂറോപ്യൻ നിയമങ്ങൾ ആവശ്യപ്പെടുന്ന സംരക്ഷണം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ഡിപിസി ഡെപ്യൂട്ടി കമ്മീഷണർ ഗ്രഹാം ഡോയ്ൽ പറഞ്ഞു. പ്രത്യേകിച്ച്, ചൈനയിലെ തീവ്രവാദ വിരുദ്ധത , സൈബർ സുരക്ഷ, ദേശീയ രഹസ്യാന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം ചൈനീസ് അധികാരികൾക്ക് യൂറോപ്യൻ യൂണിയൻ ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് പ്രവേശനം ലഭിക്കാനുള്ള സാധ്യതകൾ പരിഹരിക്കുന്നതിൽ ടിക്‌ടോക് വീഴ്ച വരുത്തി.
ഈ തീരുമാനത്തോടൊപ്പം, ആറ് മാസത്തിനുള്ളിൽ ടിക്‌ടോക് അവരുടെ ഡാറ്റാ പ്രോസസ്സിംഗ് പ്രവർത്തനങ്ങൾ നിയമാനുസൃതമാക്കണമെന്നും, അല്ലെങ്കിൽ ചൈനയിലേക്കുള്ള എല്ലാ ഡാറ്റാ കൈമാറ്റങ്ങളും നിർത്തിവയ്ക്കണമെന്നും ഡിപിസി ആവശ്യപ്പെട്ടു. നാലു വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തത്. ഈ കാലയളവിൽ, ടിക്‌ടോക് യൂറോപ്യൻ ഉപയോക്താക്കളുടെ ഡാറ്റ ചൈനീസ് സെർവറുകളിൽ സംഭരിച്ചിട്ടില്ലെന്ന് വാദിച്ചെങ്കിലും, ഈ വർഷം ആദ്യം അൽപം യൂറോപ്യൻ ഡാറ്റ ചൈനയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം കമ്പനി സമ്മതിച്ചു. ഇക്കാര്യം ഗൗരവമായി കാണുന്നതായും കൂടുതൽ നിയന്ത്രണ നടപടികൾ ആലോചിക്കുന്നതായും ഐറിഷ് റെഗുലേറ്റർ അറിയിച്ചു.
ടിക്‌ടോക് ഈ തീരുമാനത്തിൽ വിയോജിക്കുന്നതായും, അപ്പീൽ ചെയ്യാൻ ഉദ്ദേശിക്കുന്നതായും പ്രതികരിച്ചു. 2023 മുതൽ ‘പ്രോജക്ട് ക്ലോവർ’ എന്ന പേരിൽ യൂറോപ്പിലും യുഎസിലും ഡാറ്റാ സ്റ്റോറേജ് സെന്ററുകൾ സ്ഥാപിച്ചതടക്കം പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കിയതായി കമ്പനി അവകാശപ്പെട്ടു. ചൈനീസ് അധികാരികളിൽ നിന്ന് യൂറോപ്യൻ യൂണിയൻ ഉപയോക്താക്കളുടെ ഡാറ്റയ്ക്കായി അഭ്യർത്ഥനകൾ ഒരിക്കലും ലഭിച്ചിട്ടില്ലെന്നും, ഒരിക്കലും അത്തരം വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും ടിക്‌ടോക് വ്യക്തമാക്കി.
ഇത് ഡിപിസി ടിക്‌ടോക്കിന് നൽകുന്ന രണ്ടാമത്തെ വലിയ പിഴയാണ്. 2023-ൽ കുട്ടികളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് കമ്പനിക്ക് 345 മില്യൺ യൂറോ പിഴ ചുമത്തിയിരുന്നു . ജിഡിപിആറിന് കീഴിൽ, ഒരു കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 4% വരെ പിഴ നൽകാൻ ഡിപിസിക്ക് അധികാരമുണ്ട്. മെറ്റാ, ലിങ്ക്ഡ്ഇൻ, മൈക്രോസോഫ്റ്റ്, എക്സ് തുടങ്ങിയ മറ്റ് പ്രധാന ടെക് കമ്പനികൾക്കും സമാനമായ നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്.



