ടെസ്ല, ഗൂഗിൾ, എ.ഐ. എന്നീ കമ്പനികൾ കനത്ത നഷ്ടത്തിൽ
വാൾ സ്ട്രീറ്റിൽ വീണ്ടും തിരിച്ചടി നേരിടുന്നു. ടെക്‌നോളജി മേഖലയിലെ സ്റ്റോക്ക് വിപണി വീണ്ടും താഴോട്ട്. S&P 500 1% ഇടിയുമ്പോൾ നാസ്ഡാക് 1.5% നഷ്ടത്തിലായിരുന്നു .ടെസ്‌ല 4.6% ഇടിവ് രേഖപ്പെടുത്തി, ഇത് സിഇഓ ഇലോൺ മസ്‌കിനെതിരെയുള്ള വിമർശനങ്ങളും ചൈനീസ് കമ്പനിയായ ബിവൈഡിയിൽ നിന്നുള്ള വർധിച്ചുവരുന്ന മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, സൈബർ സെക്യൂരിറ്റി കമ്പനിയായ wiz-നെ 32 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിനു ശേഷം ആൽഫബെറ്റ് (ഗൂഗിൾ) 2.5% നഷ്ടത്തിലായി.എ ഐ ബന്ധപ്പെട്ട മറ്റ് കമ്പനികളായ എൻവിഡിയ, പലന്തീർ, സൂപ്പർ മൈക്രോ കമ്പ്യൂട്ടർ എന്നിവയുടെ ഓഹരികളും ഇടിവ് നേരിട്ടു. നിക്ഷേപകർക്കിടയിൽ ആശങ്ക വർധിപ്പിക്കുന്ന പല ഘടകങ്ങളും ഈ പ്രവണതയ്ക്ക് പിന്നിലുണ്ട്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതുക്കിയ വ്യാപാര യുദ്ധ പ്രസ്താവനകളും താരിഫ് നയങ്ങളും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഇടയിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. സാമ്പത്തിക രംഗത്തെ ഈ അനിശ്ചിതത്വം വിപണിയെ സമ്മർദ്ദത്തിലാക്കുന്നു.അതേസമയം, ഫെഡറൽ റിസർവ് പലിശ നിരക്കുകളെ കുറിച്ച് തീരുമാനമെടുക്കാനുള്ള പുതിയ യോഗം ആരംഭിച്ചു. വിപണി വിദഗ്ധർ നിരക്കുകൾ സ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
10 വർഷത്തെ യു എസ് ട്രഷറി യീൽഡ് 4.31%ൽ നിന്ന് 4.28% ആയി ഇടിഞ്ഞു. ബോണ്ട് വിപണിയിലെ ഈ ചലനങ്ങൾ സാമ്പത്തിക മാന്ദ്യത്തിൻറെ ആശങ്കകളെ സൂചിപ്പിക്കുന്നതായി വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.ആഗോള സാമ്പത്തിക അനിശ്ചിതത്വം, പലിശ നിരക്കുകളെക്കുറിച്ചുള്ള തീരുമാനങ്ങൾ, വ്യാപാര യുദ്ധ ഭീഷണികൾ എന്നിവ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലെ വിപണി ചലനങ്ങൾ വളരെ നിർണായകമായിരിക്കും. നിക്ഷേപകർ ഈ സൂചനകൾ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.



