ക്യുബെക്കിൽ കനത്ത വേനൽമഴയെയും കൊടുങ്കാറ്റിനെയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും വൈദ്യുതി തടസ്സങ്ങളും ജനജീവിതത്തെ സാരമായി ബാധിച്ചു. രാവിലെ വെറും രണ്ട് മണിക്കൂറിനുള്ളിൽ 50 മില്ലിമീറ്റർ വരെ മഴയാണ് ക്യുബെക്ക് നഗരത്തിൽ ലഭിച്ചത്.
ക്യുബെക്ക് നഗരത്തിലെ അടിപാതയിൽ വെള്ളം കയറി രണ്ട് വാഹനങ്ങൾ കുടുങ്ങി. അടിപാതയിൽ കുടുങ്ങിയ വാഹനങ്ങളിലൊന്നിന്റെ ഡ്രൈവറെ കാറിന്റെ മേൽക്കൂരയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ക്യുബെക്ക് സിറ്റി പൊലീസ് പറഞ്ഞു. ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, 41-ആം സ്ട്രീറ്റിനും 46-ആം സ്ട്രീറ്റിനും ഇടയിലുള്ള 3-ആം അവന്യൂ വെസ്റ്റ് അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, കഴിഞ്ഞ രാത്രിയുണ്ടായ കനത്ത വേനൽമഴയെ തുടർന്ന് ആയിരക്കണക്കിന് ഹൈഡ്രോ-ക്യുബെക്ക് ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. രാവിലെ 8:30 വരെ ഏകദേശം 40,000 ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭ്യമല്ലായിരുന്നു. വൈദ്യുതി തടസ്സപ്പെട്ടവരിൽ പകുതിയിലധികം പേരും ഔട്ടാവായിസ് മേഖലയിലാണ്. ലോറൻഷ്യൻസിൽ 7,500-ലധികം പേരും, ക്യുബെക്ക് സിറ്റി മേഖലയിൽ 5,000-ത്തിലധികം പേരും ഇരുട്ടിലായി. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ഹൈഡ്രോ-ക്യുബെക്ക് അധികൃതർ ശ്രമിച്ചുവരികയാണ്.



