ഇസ്രായേൽ-ഇറാൻ സംഘർഷത്തിലേക്ക് അമേരിക്ക കൂടി പങ്കുചേർന്നെങ്കിലും ഇറാൻ ആഗോള ക്രൂഡ് ഓയിൽ വിതരണത്തിൽ തടസങ്ങൾ സൃഷ്ടിക്കില്ലെന്ന പ്രതീക്ഷയിൽ തിങ്കളഴ്ച യു.എസ്. ഓഹരി വിപണി കുതിച്ചുയർന്നു. എണ്ണവില കുത്തനെ ഇടിഞ്ഞതും വിപണിക്ക് ആശ്വാസമായി. ഹോർമുസ് കടലിടുക്ക് വഴി ആഗോള എണ്ണ വിതരണത്തിൽ ഇറാൻ തടസ്സങ്ങൾ സൃഷ്ടിക്കില്ലെന്ന ധാരണയാണ് വിപണിക്ക് ഉണർവ് നൽകിയത്. ഞായറാഴ്ച രാത്രി ബാരലിന് 78 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്ന യു.എസ്. ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച 68 ഡോളറിലേക്ക് ഇടിഞ്ഞു.
പ്രധാന എണ്ണ പാതകൾ തടയാനുള്ള കഴിവുണ്ടായിട്ടും, സ്വന്തം സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ഇറാൻ അത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന വിലയിരുത്തലാണ് ഈ വിലയിടിവിന് കാരണം.വിപണിയിൽ, എസ്&പി 500 സൂചിക 1% ഉയർന്നു, ഡൗ ജോൺസ് വ്യാവസായിക ശരാശരി 0.9% വർദ്ധിച്ചു, നാസ്ഡാക്ക് കോമ്പോസിറ്റും 0.9% നേട്ടം രേഖപ്പെടുത്തി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിയന്ത്രണവിധേയമായിരിക്കുമെന്നും ആഗോള വ്യാപാരത്തെയോ ഊർജ്ജ വിപണികളെയോ കാര്യമായി ബാധിക്കില്ലെന്നുമുള്ള നിക്ഷേപകരുടെ ആത്മവിശ്വാസമാണ് ഈ മുന്നേറ്റത്തിന് പിന്നിൽ.
ബോണ്ട് വിപണിയിൽ, യു.എസ്. ട്രഷറി വരുമാനം കുറഞ്ഞു, ഇത് ഓഹരി വിപണിയിലെ ശുഭാപ്തിവിശ്വാസത്തിനിടയിലും നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നീങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ ഈ ജാഗ്രത തുടരുമെന്നാണ് വിലയിരുത്തൽ.
ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന എണ്ണ ഗതാഗത പാതകളിൽ ഇറാൻറെ സ്വാധീനം ആഗോള സാമ്പത്തിക സ്ഥിതിക്ക് വെല്ലുവിളിയാകാറുണ്ട്.
എന്നിരുന്നാലും, കൂടുതൽ ഉപരോധങ്ങളോ സാമ്പത്തിക തകർച്ചയോ ഉണ്ടാകാനുള്ള സാധ്യത ഉൾപ്പെടെയുള്ള ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ ഇറാൻറെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം.വിപണി നിരീക്ഷകർ അതീവ ജാഗ്രതയോടെയാണ് സാഹചര്യം വിലയിരുത്തുന്നത്. ഇറാൻറെ നിലപാടിലോ യു.എസ്. ഇടപെടലുകളിലോ ഉണ്ടാകുന്ന ഏതൊരു മാറ്റവും വിപണിയിലെ നിലവിലെ മുന്നേറ്റത്തെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധ്യതയുണ്ട്. നിലവിൽ, ആഗോള വിതരണ ശൃംഖലയിലും എണ്ണവിലയിലും കാര്യമായ സ്വാധീനം ചെലുത്താത്ത ഒരു പരിമിത സംഘർഷത്തിനാണ് വാൾസ്ട്രീറ്റ് പ്രാധാന്യം നൽകുന്നത്.



