ഒട്ടാവ: വർഷാവസാനത്തോടനുബന്ധിച്ച് കാനഡയുടെ കിഴക്കൻ മേഖലകളിൽ കാലാവസ്ഥാ സാഹചര്യം അതീവ ഗുരുതരമാകുമെന്ന് റിപ്പോർട്ട്. ഐസ് മഴ (Freezing rain), മഞ്ഞുകാറ്റ് (Blizzard), അതിശക്തമായ കാറ്റ് എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിവിധയിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ഒന്റാറിയോ, ക്യൂബെക്ക്, നോവ സ്കോട്ടിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രണ്ടാമത്തെ ഉയർന്ന ജാഗ്രതാ നിർദ്ദേശമായ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒട്ടാവ, മോൺട്രിയൽ എന്നിവിടങ്ങളിൽ ഐസ് മഴയെത്തുടർന്ന് ഏകദേശം 15 മില്ലിമീറ്റർ വരെ കനത്തിൽ ഐസ് പാളികൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച ഈ സാഹചര്യം ചൊവ്വാഴ്ച വൈകുന്നേരം വരെ തുടർന്നേക്കും. മോൺട്രിയലിലും പരിസര പ്രദേശങ്ങളിലും മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
ടൊറന്റോ, ലണ്ടൻ, ലേക്ക് ഹ്യൂറോൺ, ജോർജിയൻ ബേ മേഖലകളിൽ അതിശക്തമായ മഞ്ഞുകാറ്റും (Blizzard) മഞ്ഞുചുഴിയും ഉണ്ടാകുമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. പെട്ടെന്നുണ്ടാകുന്ന താപനില വ്യതിയാനം റോഡുകളിൽ ഐസ് കട്ടപിടിക്കാൻ കാരണമാകുമെന്നതിനാൽ വാഹനയാത്രികർ പ്രത്യേക ശ്രദ്ധ പുലർത്തണം. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വേഗതയിലുള്ള കാറ്റും ഈ മേഖലകളിൽ പ്രതീക്ഷിക്കുന്നുണ്ട്.
വടക്കൻ ഒന്റാറിയോയിലെ സൂ സെന്റ് മാരി (Sault Ste. Marie), ടിമിൻസ്, ക്യൂബെക്കിലെ വാല് ഡി ഓർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മഞ്ഞുകാറ്റ് ശക്തമാകും. ക്യൂബെക്കിലെ സെന്റ് ലോറൻസ് തീരപ്രദേശങ്ങളിൽ 40 മുതൽ 60 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഞ്ഞുവീഴ്ചയെത്തുടർന്ന് കാഴ്ചപരിധി കുറയുന്നത് ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
നോവ സ്കോഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ, പ്രത്യേകിച്ച് പ്രവിശ്യയുടെ വടക്കുകിഴക്കൻ അറ്റത്ത് മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയുള്ള അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. കനത്ത മഞ്ഞും കാറ്റും ജനജീവിതത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
sleet-freezing-rain-weather-end-of-december
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



