കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). ദ്വാരപാലക പാളി കേസിൽ രണ്ടുപേരെയും കട്ടിള പാളി കേസിൽ ഒരാളെയും കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചത്.
കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം പ്രാഥമികമായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇതിനൊപ്പം ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രാഥമിക അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അക്കൗണ്ടുകളും ഹാജരാക്കാനും സ്പോൺസർമാരുടെ മൊഴിയെടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിലുള്ള സ്വർണ്ണപ്പാളികൾ യഥാർത്ഥമാണോ എന്ന് ഉറപ്പുവരുത്താൻ മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ നാഷണൽ ലാബിൽ ശാസ്ത്രീയ പരിശോധന നടത്തും. നേരത്തെ വി.എസ്.എസ്.സിയിൽ നടത്തിയ പരിശോധനയിൽ ചെമ്പ് ഷീറ്റുകളുടെ ഘടനയിൽ നേരിയ വ്യത്യാസം കണ്ടെത്തിയിരുന്നെങ്കിലും പാളികൾ മാറ്റിയോ എന്നതിൽ വ്യക്തത വന്നിരുന്നില്ല. ഈ സാഹചര്യത്തിൽ, ഈ മാസം 12-ന് സന്നിധാനത്തെത്തി പാളികളുടെ സാമ്പിൾ ശേഖരിക്കാൻ കോടതി അനുമതി നൽകി. പരിശോധനയിലൂടെ പാളികളിലെ സ്വർണ്ണത്തിന്റെ യഥാർത്ഥ അളവും കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Sabarimala gold robbery case: More people could be accused; High Court orders scientific examination



