യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷം റഷ്യയും ഉക്രെയ്നും വെടിനിർത്തലിനായി ഉടൻ ചർച്ചകൾ ആരംഭിക്കുമെന്ന് അറിയിച്ചു. എന്നാൽ ഇതിന് സമയമെടുക്കുമെന്ന് ക്രെംലിൻ വ്യക്തമാക്കി. വാഷിംഗ്ടണിൽ നിന്നുള്ള വാർത്തകൾ അനുസരിച്ച്, ട്രംപ് പുടിനുമായുള്ള സംഭാഷണത്തിനു ശേഷം ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെയും യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ഫിൻലാൻഡ് എന്നീ രാജ്യങ്ങളുടെ നേതാക്കളെയും ഈ കാര്യം അറിയിച്ചതായാണ് റിപ്പോർട്ട്.
“റഷ്യയും ഉക്രെയ്നും ഉടൻ തന്നെ വെടിനിർത്തലിനായും, അതിലുപരി യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ചർച്ചകൾ ആരംമിക്കും” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പിന്നീട് ഇതിൽ കുറച്ച് പുരോഗതി ഉണ്ടാകുന്നുണ്ട് എന്നും വൈറ്റ് ഹൗസിൽ വച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. 2022 മാർച്ചിന് ശേഷം ആദ്യമായി കഴിഞ്ഞ ആഴ്ച തുർക്കിയിൽ വച്ച് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ നേരിട്ട് കണ്ടതിനു ശേഷം മോസ്കോയും കീവും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണങ്ങൾ പുനരാരംഭിക്കുന്നതിന് പിന്തുണച്ചതിന് പുടിൻ ട്രംപിനോട് നന്ദി പറഞ്ഞു. എങ്കിലും തിങ്കളാഴ്ച നടത്തിയ കോളിന് ശേഷം അദ്ദേഹം പറഞ്ഞത്, ‘ശ്രമങ്ങൾ ശരിയായ ദിശയിലാണ്’ എന്നതു മാത്രമാണ്.
മൂന്നര വർഷത്തിലധികമായി നീണ്ടുനിൽക്കുന്ന യുദ്ധത്തിനു ശേഷം ഉക്രെയ്നും റഷ്യയും നേരിട്ടുള്ള ബന്ധങ്ങൾ തുടരുമെന്നുള്ള സൂചനകൾ പുരോഗതി സൂചിപ്പിക്കുന്നുണ്ടെങ്കിലും, തിങ്കളാഴ്ചത്തെ ചർച്ചകൾ വലിയ മുന്നേറ്റത്തിനുള്ള പ്രതീക്ഷകൾ നൽകിയില്ല. ട്രംപ് പുടിനുമായുള്ള സംഭാഷണത്തെക്കുറിച്ച് അറിയിച്ചതിനു ശേഷം റഷ്യക്ക് മേലുള്ള സമ്മർദം ഉപരോധങ്ങളിലൂടെ വർദ്ധിപ്പിക്കാൻ യൂറോപ്യൻ നേതാക്കൾ തീരുമാനിച്ചതായി ജർമ്മൻ ചാൻസലർ ഫ്രീഡ്രിക് മെർസ് തിങ്കളാഴ്ച വൈകീട്ട് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ട്രംപ് ഈ നീക്കത്തിന് തയ്യാറായിരുന്നില്ല. മോസ്കോയെ സമാധാന കരാറിലേക്ക് നയിക്കാൻ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താത്തതെന്തെന്ന് ചോദിച്ചപ്പോൾ, “എന്തെങ്കിലും നടക്കാനുള്ള സാധ്യതയുണ്ട് എന്ന് ഞാൻ കരുതുന്നു, നിങ്ങൾ അങ്ങനെ ചെയ്താൽ കാര്യങ്ങൾ കൂടുതൽ മോശമാക്കാം. പക്ഷേ അത് സംഭവിക്കേണ്ട സമയമുണ്ടാകാം” എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.



