ന്യൂയോർക്ക്: ആഗോളതലത്തിൽ കൗമാരക്കാരുടെ ഉറക്കസമയം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴുന്നതായി വിവിധ അന്താരാഷ്ട്ര പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. സ്മാർട്ട്‌ഫോണുകളുടെ അമിത ഉപയോഗം, അക്കാദമിക്-സാമൂഹിക സമ്മർദ്ദങ്ങൾ, സ്കൂളുകളുടെ നേരത്തെയുള്ള പ്രവർത്തന സമയം എന്നിവയാണ് ഉറക്കക്കുറവിന് പ്രധാന കാരണങ്ങളായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ശാരീരിക-മാനസിക ആരോഗ്യത്തിന് വ്യായാമവും ഭക്ഷണവും പോലെ തന്നെ ഉറക്കവും പ്രധാനമാണെന്നിരിക്കെ, ആവശ്യത്തിന് ഉറങ്ങുന്നതിൽ ആളുകൾക്കിടയിൽ കുറ്റബോധം (Sleep shame) വളരുന്നതായും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.
അമേരിക്കയിൽ 1991 മുതൽ 2023 വരെ നാല് ലക്ഷത്തിലധികം കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ, മുതിർന്ന കൗമാരക്കാരിൽ 22 ശതമാനം പേർ മാത്രമാണ് ദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുന്നതെന്ന് കണ്ടെത്തി. സമാനമായ സാഹചര്യം തന്നെയാണ് കാനഡയിലുമുള്ളത്. 2026 ജനുവരിയിലെ കണക്കനുസരിച്ച് കാനഡയിലെ 12 മുതൽ 17 വയസ്സ് വരെയുള്ളവരിൽ 37 ശതമാനം പേരും കുറഞ്ഞ ഉറക്കസമയം പോലും ലഭിക്കാത്തവരാണ്. കൗമാരക്കാർക്ക് പ്രതിദിനം എട്ട് മുതൽ പത്ത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ വ്യക്തമാക്കുന്നു. എന്നാൽ കാനഡയിലെ മൂന്നിലൊന്ന് കൗമാരക്കാരും എട്ട് മണിക്കൂറിൽ താഴെ മാത്രമാണ് ഇപ്പോൾ ഉറങ്ങുന്നത്.
കൗമാരപ്രായത്തിൽ ശരീരത്തിന്റെ ജൈവഘടനാപരമായ മാറ്റങ്ങൾ (Circadian rhythm) കാരണം സ്വാഭാവികമായും വൈകി ഉറങ്ങാൻ പോകുന്ന ശീലമാണ് കുട്ടികൾക്കുള്ളത്. ഇതിനൊപ്പം രാത്രി വൈകിയുള്ള സോഷ്യൽ മീഡിയ ഉപയോഗവും സുഹൃത്തുക്കളുമായുള്ള ചാറ്റിങ്ങും ഉറക്കമില്ലായ്മയുടെ ആക്കം കൂട്ടുന്നു. സ്കൂളുകൾ രാവിലെ 7:45-ഓടെയും 8:30-ഓടെയും ആരംഭിക്കുന്നത് കൗമാരക്കാർക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ഒട്ടാവ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ചെറുപ്പത്തിൽ രൂപപ്പെടുന്ന ഇത്തരം മോശം ഉറക്കശീലങ്ങൾ പ്രായപൂർത്തിയായ ശേഷവും തുടരുമെന്നും, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Sleep deprivation among teenagers is increasing; Report says the situation is worrying in Canada, following the US






