ഹാലിഫാക്സ്: വരൾച്ചയെ തുടർന്ന് നോവ സ്കോഷ്യയിൽ പ്രഖ്യാപിച്ച വനപ്രവേശന വിലക്ക് ഭാഗികമായി പിൻവലിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 5 മുതലാണ് വനപ്രവേശനത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ, സംസ്ഥാനത്ത് അടുത്തിടെ ലഭിച്ച മഴയുടെ പശ്ചാത്തലത്തിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനാലും കേപ് ബ്രെട്ടൺ, റിച്ച്മണ്ട്, വിക്ടോറിയ, ഇൻവെർനെസ്, ഗയ്സ്ബറോ, ആന്റിഗോണിഷ്, ഹാലിഫാക്സ് തുടങ്ങിയ കൗണ്ടികളിൽ വിലക്ക് പിൻവലിക്കുകയാണെന്ന് പ്രീമിയർ ടിം ഹൂസ്റ്റൺ അറിയിച്ചു.
മഴയും പ്രകൃതിവിഭവ വകുപ്പിന്റെ വിവരങ്ങളും വിലയിരുത്തിയാണ് തീരുമാനമെടുത്തതെന്ന് പ്രീമിയർ ടിം ഹൂസ്റ്റൺ പറഞ്ഞു. വനപ്രദേശങ്ങളിൽ തീപിടിത്ത സാധ്യത വളരെ കുറവാണെന്നും അതിനാൽ ചിലയിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സംസ്ഥാനത്തെ മറ്റു കൗണ്ടികളിൽ വനപ്രവേശന വിലക്ക് തുടരും. പിക്റ്റോ, കോൾചെസ്റ്റർ, കംബർലാൻഡ്, ഹാൻ്റ്സ്, ലൂണൻബർഗ്, കിംഗ്സ്, അന്നാപോളിസ്, ക്വീൻസ്, ഷെൽബർൺ, ഡിഗ്ബി, യാർമൗത്ത് എന്നീ കൗണ്ടികളിലാണ് വിലക്ക് ഇപ്പോഴും തുടരുന്നത്. വനാന്തരങ്ങളിൽ തീപിടിത്ത സാധ്യത ഇപ്പോഴും കൂടുതലായതിനാലാണ് ഈ കൗണ്ടികളിൽ നിയന്ത്രണങ്ങൾ തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ലോംഗ് ലേക്ക് കാട്ടുതീ നിയന്ത്രണവിധേയമല്ലെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 13-ന് ആരംഭിച്ച തീപിടിത്തത്തിൽ 8,234 ഹെക്ടറിലധികം വനപ്രദേശം കത്തിനശിച്ചു. 20 വീടുകൾക്കും തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ലോംഗ് ലേക്ക് കാട്ടുതീ നിയന്ത്രിക്കാൻ 11 ഹെലികോപ്റ്ററുകളും 6 വിമാനങ്ങളും, 70-ൽ അധികം വരുന്ന ഭാരമേറിയ വാഹനങ്ങളും, 16 ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സ് ഉദ്യോഗസ്ഥരും, 90 ഒന്റാറിയോ ഫയർഫോഴ്സും, 66 പ്രാദേശിക ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. എന്നാൽ സ്ഥിതി ഇപ്പോഴും നിയന്ത്രണവിധേയമല്ലെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും ഫ്ലീറ്റ് ആൻഡ് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഡയറക്ടർ ജിം റൂഡർഹാം പറഞ്ഞു.
Relief for Nova Scotia; Forest entry ban partially lifted



