ഡെലവെയർ കോടതിയിൽ മെറ്റാ പ്ലാറ്റ്ഫോംസിന്റെ നിലവിലെയും മുൻപത്തെയും ഡയറക്ടർമാർക്കെതിരെയും മാർക്ക് സുക്കർബർഗിനെതിരെയും ഫയൽ ചെയ്ത 8 ബില്യൺ ഡോളറിന്റെ കേസ് രണ്ടാം ദിവസം ഒത്തുതീർപ്പായി. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതിലൂടെ കമ്പനിക്കുണ്ടായ നഷ്ടം നികത്തണമെന്നായിരുന്നു നിക്ഷേപകരുടെ ആവശ്യം. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെത്തുടർന്നുണ്ടായ സാമ്പത്തിക നഷ്ടങ്ങളും പിഴകളുമായിരുന്നു ഈ കേസിലെ പ്രധാന വിഷയം. കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കക്ഷികൾ തയ്യാറായില്ലെന്ന് മാത്രമല്ല, പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ സംസാരിച്ചുമില്ല. കേസ് വേഗത്തിൽ ഒത്തുതീർന്നതിൽ ജഡ്ജി കത്തലീൻ മക്കോർമിക് സന്തോഷം പ്രകടിപ്പിച്ചു.
കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കൺസൾട്ടിങ് സ്ഥാപനം ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തതിനെത്തുടർന്നുണ്ടായ കോടികളുടെ പിഴകളും നിയമപരമായ ചെലവുകളും നികത്താനാണ് ഷെയർഹോൾഡർമാർ സുക്കർബർഗിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസ് ഫയൽ ചെയ്തത്. 2019-ൽ ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) ഫേസ്ബുക്കിന് 5 ബില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. 2012-ലെ ഒരു കരാർ പ്രകാരം ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഈ നഷ്ടങ്ങൾ വ്യക്തിപരമായ സ്വത്തിൽ നിന്ന് നികത്തണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടപ്പോൾ, പ്രതികൾ ആരോപണങ്ങളെ “അങ്ങേയറ്റത്തെ അവകാശവാദങ്ങൾ” എന്ന് വിശേഷിപ്പിച്ച് നിഷേധിക്കുകയായിരുന്നു.
മെറ്റാ സിഇഒ മാർക്ക് സുക്കർബർഗിന്റെയും മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൽ സാൻഡ്ബർഗിന്റെയും മൊഴിയെടുക്കാൻ നിശ്ചയിച്ചിരുന്ന ഈ കേസ് അടുത്ത ആഴ്ച അവസാനം വരെ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, വാദിയുടെ അഭിഭാഷകനായ സാം ക്ലോസിക് ഒത്തുതീർപ്പ് വളരെ വേഗത്തിൽ നടന്നതായി അറിയിച്ചു. ഈ ഒത്തുതീർപ്പ് പൊതുജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാക്കാൻ ലഭിച്ച ഒരവസരം നഷ്ടപ്പെടുത്തി എന്ന് ഡിജിറ്റൽ കണ്ടൻ്റ് നെക്സ്റ്റ് മേധാവി ജേസൺ കിൻ്റ് അഭിപ്രായപ്പെട്ടു. “ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെ കുറച്ച് മോശം വ്യക്തികളുടെ പ്രവൃത്തിയായി ചിത്രീകരിക്കാൻ ശ്രമിച്ചു, അല്ലാതെ അവരുടെ ബിസിനസ്സ് മോഡലായ ‘സർവൈലൻസ് ക്യാപിറ്റലിസ’ത്തിൻ്റെയും വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിൻ്റെയും തകർച്ചയായി കണ്ടില്ല. ഈ കണക്ക് തീർപ്പാകാതെ കിടക്കുകയാണ്,”എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Relief for Meta: Cambridge Analytica case settled!



