ക്യുബെക്ക് സിറ്റി: ആൽബർട്ടയിൽ റഫറണ്ടം നടത്താനുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെ, ക്യുബെക്കിലും വേർപിരിയൽ ചർച്ചകൾ വീണ്ടും സജീവമാകുന്നു. കാനഡയിൽ നിന്ന് വേർപിരിയുന്നത് സംബന്ധിച്ച് മൂന്നാമതൊരു സ്വാതന്ത്ര്യ വോട്ടെടുപ്പ് ഉണ്ടായാൽ അനുകൂലിക്കുമോ ഇല്ലയോ എന്ന ചോദ്യമാണ് ഇപ്പോൾ നാഷണൽ അസംബ്ലിയിൽ പ്രധാന ചർച്ചയായിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് രാഷ്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലാക്കുന്ന ഈ ചോദ്യം ഉയർന്നിരിക്കുന്നത്.
ഭരണകക്ഷിയായ സി.എ.ക്യു (CAQ) പാർട്ടിക്കുള്ളിൽ തന്നെ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മിനിസ്റ്റർ ഓഫ് ഇന്റർഗവൺമെന്റൽ അഫയേഴ്സ് ജീൻ ബുലെ റഫറണ്ടം വന്നാൽ താൻ അതിനെ എതിർക്കുമെന്ന് വ്യക്തമാക്കിയപ്പോൾ, സാംസ്കാരിക മന്ത്രി മാത്യു ലാക്കോംബ് കാനഡയിൽ നിന്ന് വേർപിരിയുന്നതിനെ അനുകൂലിക്കുമെന്നാണ് പ്രതികരിച്ചത്. എന്നാൽ ഭരണഘടനയെക്കുറിച്ചുള്ള പഴയ തർക്കങ്ങളിലേക്ക് വീണ്ടും പോകാൻ ക്യുബെക്കിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, റഫറണ്ടം വേണ്ടെന്ന ജനങ്ങളുടെ തീരുമാനത്തിനൊപ്പമാണ് സർക്കാർ നിൽക്കുന്നതെന്നുമാണ് പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റ് വ്യക്തമാക്കിയത്.
വിഘടനവാദികളും ഫെഡറലിസ്റ്റുകളും ഒരുമിച്ചുനിൽക്കുന്ന ദേശീയവാദ പാർട്ടിയായ സി.എ.ക്യു കൃത്യമായ നിലപാട് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളായ ലിബറൽ പാർട്ടിയും പാർട്ടി ക്യുബെക്കോയിസും ഭരണപക്ഷത്തിന് മേൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദമാണ് ചെലുത്തുന്നത്. വരും ദിവസങ്ങളിലും ഈ വിഷയത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾ തുടരുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ വിലയിരുത്തുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Quebec to hold another referendum after Alberta? Premier fails to clarify position; Opposition under intense pressure





