കോവിഡ് കാലത്ത് 1,800 ജീവനക്കാരെ അനധികൃതമായി പിരിച്ചുവിട്ടതിന് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ക്വാന്റാസ് എയർവേയ്‌സിന് 90 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 58.64 ദശലക്ഷം യുഎസ് ഡോളർ) പിഴ ചുമത്തി. ജീവനക്കാരെ പിരിച്ചുവിട്ട ശേഷം പകരം കരാർ തൊഴിലാളികളെ നിയമിച്ചതിനാണ് ഓസ്‌ട്രേലിയൻ ഫെഡറൽ കോടതി ഈ നടപടി സ്വീകരിച്ചത്.
ഓസ്‌ട്രേലിയൻ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പിഴയ്ക്ക് അടുത്താണ് ഈ ശിക്ഷാ തുകയെന്ന് വിധി പ്രസ്താവിച്ച ജഡ്ജി മൈക്കിൾ ലീ വ്യക്തമാക്കി.
ഈ പിഴ “ബിസിനസ് ചെയ്യാനുള്ള ചെലവായി” കണക്കാക്കരുതെന്ന് ഉറപ്പുവരുത്താനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ പൊതു കമ്പനികൾ നിയമലംഘനങ്ങൾ നടത്താൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ, നേട്ടങ്ങൾ നിയമലംഘനം പിടിക്കപ്പെടുന്നതു മൂലമുണ്ടാകുന്ന നഷ്ടങ്ങളേക്കാൾ വലുതാണെന്ന് അവർക്ക് തോന്നിയേക്കാം. അത്തരം പ്രവണതകളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിധിപ്രസ്താവം. നിയമലംഘനങ്ങൾക്കുള്ള യഥാർത്ഥ പ്രതിരോധം ഉറപ്പാക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്ന് ജഡ്ജി ലീ വിധിന്യായത്തിൽ പറഞ്ഞു.
ശിക്ഷയായി വിധിച്ച 90 ദശലക്ഷം ഡോളറിൽ 50 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ, പിരിച്ചുവിട്ട 1,820 ജീവനക്കാർക്ക് വേണ്ടി കേസ് നടത്തിയ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന് നൽകാനും കോടതി നിർദ്ദേശിച്ചു. ഈ വിധി വരുന്നത്, പിരിച്ചുവിട്ട തൊഴിലാളികൾക്ക് 120 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ നഷ്ടപരിഹാരം നൽകാൻ ക്വാന്റാസും യൂണിയനും തമ്മിൽ ഒമ്പത് മാസം മുമ്പ് ധാരണയിലെത്തിയതിന് പിന്നാലെയാണ്.



