വാൻകൂവർ: വാൻകൂവറിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്ററുകൾക്കെതിരെ ശനിയാഴ്ച നൂറുകണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തി. വാൻകൂവർ മേഖലയിൽ ജലനിയന്ത്രണം കർശനമാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരം സ്ഥാപനങ്ങളുടെ വൻതോതിലുള്ള ജല-വൈദ്യുതി ഉപയോഗം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.
വാട്ടർഫ്രണ്ട് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഗ്രാൻവില്ലെ ഐലൻഡിലേക്ക് നീങ്ങിയ പ്രകടനത്തിന് ടോറിൻ ലാറോക്ക് നേതൃത്വം നൽകി. കാനഡ സർക്കാരിന്റെ ‘ഇനേബ്ലിങ് ലാർജ്-സ്കെയിൽ സോവറിൻ എഐ ഡാറ്റാ സെന്റേഴ്സ്’ പദ്ധതിയുടെ ഭാഗമായി പ്രമുഖ ടെലികോം കമ്പനിയായ ടെലസ് (Telus) ആണ് വാൻകൂവറിൽ രണ്ടും കാംലൂപ്സിൽ ഒന്നും പുതിയ എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
കാനഡയുടെ കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഈ പദ്ധതിയെന്ന് ഫെഡറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഇവാൻ സോളമൻ വ്യക്തമാക്കിയപ്പോൾ, പദ്ധതിയെ പിന്തുണയ്ക്കുന്നതായി വാൻകൂവർ മേയർ കെൻ സിം അറിയിച്ചു. മൗണ്ട് പ്ലസന്റിലെ മുൻ ഹൂട്ട്സ്യൂട്ട് ആസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യ ഡാറ്റാ സെന്റർ ഈ വർഷം അവസാനത്തോടെയും, വെസ്റ്റ് ജോർജിയ സ്ട്രീറ്റിലെ രണ്ടാമത്തെ കേന്ദ്രം 2029-ലും പ്രവർത്തനസജ്ജമാകും.
പദ്ധതികൾ പരിസ്ഥിതി സൗഹൃദമാണെന്നും 98 ശതമാനം ശുദ്ധമായ ജലവൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുകയെന്നും പരമ്പരാഗത ഡാറ്റാ സെന്ററുകളേക്കാൾ 90 ശതമാനം കുറവ് ജലം മാത്രമേ ഉപയോഗിക്കൂ എന്നും ടെലസ് അവകാശപ്പെട്ടു. എന്നാൽ രാഷ്ട്രീയക്കാർ എഐ വിപണിക്ക് പിന്നാലെ കണ്ണുമടച്ച് പായുകയാണെന്ന് ബിസി സി ഗ്രീൻ പാർട്ടി നേതാവ് എമിലി ലോവൻ വിമർശിച്ചു. ഊർജ്ജ, ജല ഉപയോഗം സംബന്ധിച്ച ജനങ്ങളുടെ ചോദ്യങ്ങൾ ഫെഡറൽ വിലയിരുത്തലിന്റെ ഭാഗമാണെന്ന് മന്ത്രി ഇവാൻ സോളമന്റെ ഓഫീസ് വ്യക്തമാക്കി.
Protests against AI data centers in Vancouver intensify; concerns over water and energy crisis
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









