ടൊറന്റോ: ടൊറന്റോയിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുലേറ്റിന് നേരെ ഇന്ന് പുലർച്ചെ ഉണ്ടായ വെടിവെപ്പ് വലിയ ചർച്ചയായിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ 5:30-ഓടെ യൂണിവേഴ്സിറ്റി അവന്യൂവിലുള്ള കോൺസുലേറ്റ് കെട്ടിടത്തിന് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ അക്രമികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വെളുത്ത ഹോണ്ട സിആർവി കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ടൊറന്റോ പോലീസ് പുറത്തുവിട്ടു. കോൺസുലേറ്റിന് മുന്നിൽ വാഹനം നിർത്തിയ ശേഷം അതിൽ നിന്നിറങ്ങിയ രണ്ട് പേർ കെട്ടിടത്തിന് നേരെ കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും ഉടൻ തന്നെ വാഹനത്തിൽ രക്ഷപ്പെടുകയുമായിരുന്നു.
കെട്ടിടത്തിന്റെ മുൻഭാഗത്തെ ജനലുകളിലും വാതിലുകളിലും വെടിയുണ്ടകൾ പതിച്ച പാടുകൾ വ്യക്തമാണ്. എന്നാൽ കോൺസുലേറ്റ് കെട്ടിടം അതീവ സുരക്ഷാ സംവിധാനങ്ങളുള്ളതും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ ഉപയോഗിച്ച് നിർമ്മിച്ചതുമായതിനാൽ വെടിയുണ്ടകൾ ഉള്ളിലേക്ക് തുളച്ചുകയറിയിട്ടില്ല. സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി. നിലവിൽ ഈ സംഭവത്തെ ഒരു ദേശീയ സുരക്ഷാ പ്രശ്നമായാണ് റോയൽ കാനേഡിയൻ മൗണ്ടഡ് പോലീസ് കാണുന്നത്. ഇത് ഒരു ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
മധ്യേഷ്യയിലെ നിലവിലെ സംഘർഷങ്ങളുമായി ഈ ആക്രമണത്തിന് ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ടൊറന്റോ മേയർ ഒലീവിയ ചൗവും പ്രീമിയർ ഡഗ് ഫോർഡും സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ സുരക്ഷാ ഏജൻസികളും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി. മുൻകരുതൽ നടപടിയെന്ന നിലയിൽ നഗരത്തിലെ യുഎസ്, ഇസ്രായേൽ കോൺസുലേറ്റുകൾക്ക് പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Police release image of suspect vehicle in shooting at U.S. Consulate in Toronto



