ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധ മേഖലയിലെ നിർണ്ണായക കരാറുകളിൽ ധാരണയായി. ഹാമർ മിസൈലുകളും ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി ഔദ്യോഗിക അധികാരികൾ അറിയിച്ചു.
പ്രതിരോധ മേഖലയിലെ സഹകരണം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 10 വർഷം നീളുന്ന പ്രതിരോധ റോഡ് മാപ്പിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഫ്രഞ്ച് കമ്പനിയായ സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസിന്റെ സാങ്കേതിക സഹായത്തോടെ ഹാമർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് തീരുമാനം. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് എയർ-ടു-സർഫസ് മിസൈലുകളാണ് ഇവ.
ടാറ്റ ഗ്രൂപ്പും എയർബസും സംയുക്തമായി കർണാടകയിൽ എച്ച്-125 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ നിർമ്മിക്കാനും ധാരണയായിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിക്ക് മുകളിലൂടെ പറക്കാൻ ശേഷിയുള്ള ഇത്തരം ഹെലികോപ്റ്ററുകൾ അതിർത്തിയിലെ സുരക്ഷാ നിരീക്ഷണത്തിന് വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനാവശ്യമായ സാങ്കേതിക വിദ്യ ഫ്രാൻസ് ഇന്ത്യക്ക് കൈമാറും.
പ്രതിരോധത്തിന് പുറമെ ആരോഗ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം എന്നീ മേഖലകളിലും സഹകരിക്കാൻ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഉദ്യോഗസ്ഥരുടെ കൈമാറ്റവും പരിശീലനവും വർദ്ധിപ്പിക്കാനും ധാരണയുണ്ട്. ആഗോള നിർമ്മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ഈ സഹകരണം വലിയ പിന്തുണ നൽകുമെന്ന് മാക്രോൺ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Pakistan and China are now worried; After Rafale, Hammer missiles are also in India, enemies beware!


