ഒട്ടാവ/വാഷിംഗ്ടൺ: രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളും, വ്യാപാര തർക്കങ്ങൾ, കാനഡയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നയങ്ങളോടുള്ള അതൃപ്തിയും കാരണം നിരവധി കാനഡക്കാർ യു.എസിലേക്കുള്ള യാത്രാ പദ്ധതികൾ മാറ്റിവെക്കുന്നു. ഇത് കാരണം യു.എസിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഫ്ലോറിഡ, കാലിഫോർണിയ, നെവാഡ, ലൂസിയാന, ലാസ് വെഗാസ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കനേഡിയൻ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി.
സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെ:
2025 ജൂലൈയിലെ കണക്കുകൾ പ്രകാരം, കാർ മാർഗ്ഗമുള്ള കനേഡിയൻ യാത്രകൾ ഏകദേശം 36% ഇടിഞ്ഞു. യു.എസിലേക്കുള്ള വിമാന യാത്രകൾ 16% ലധികം കുറഞ്ഞു. വാഷിംഗ്ടൺ, ഫ്ലോറിഡ, മറ്റ് പ്രധാന അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള അതിർത്തി കടന്നുള്ള സഞ്ചാരികളുടെ എണ്ണം 2024 നെ അപേക്ഷിച്ച് 27% മുതൽ 30% വരെ കുറഞ്ഞു. അമേരിക്കൻ ടൂറിസം മേഖലയിലെ തകർച്ച നിലവിൽ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. കനേഡിയൻ വിനോദസഞ്ചാരികളെ ആശ്രയിച്ചു കഴിയുന്ന പ്രാദേശിക ബിസിനസുകൾ പ്രതിസന്ധിയിലായി. രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങളും അതിർത്തി കടന്നുള്ള ബന്ധങ്ങളും പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് സ്ഥിതിഗതികൾ താൽക്കാലികമായിരിക്കുമെന്നും കാനഡക്കാർ തിരികെ എത്തുമെന്നും യു.എസ്. ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ മിക്ക കനേഡിയൻമാർക്കും ഇനി യു.എസ് വേണ്ട എന്ന് തന്നെയാണ് അഭിപ്രായമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Canadians are not coming to the US; American tourism sector in deep crisis



