ന്യൂയോർക്ക്: ലോകം കോവിഡിനെ നേരിടാൻ തുടങ്ങിയിട്ട് ആറ് വർഷം പിന്നിടുമ്പോഴും, വൈറസ് ഭീഷണി പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ രംഗത്ത്. 2026-ൽ കോവിഡിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച നിർണ്ണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോവിഡ് നിലവിൽ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെങ്കിലും, വരും വർഷങ്ങളിലെ ശൈത്യകാലങ്ങളിൽ രോഗവ്യാപനം ശക്തമാകാൻ സാധ്യതയുണ്ടെന്നും പ്രതിരോധശേഷി കുറഞ്ഞവർ അതീവ ജാഗ്രത പാലിക്കണമെന്നുമാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
2026-ലും ഒമിക്രോൺ വകഭേദങ്ങൾ തന്നെയാകും പടരുകയെന്ന് വാൻഡർബിൽറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ. വില്യം ഷാഫ്നർ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ മാറ്റങ്ങളുള്ള പുതിയ വൈറസുകൾ വന്നിട്ടില്ലെങ്കിലും, നിലവിലുള്ള വൈറസുകൾ രൂപമാറ്റം വരുത്തി കൂടുതൽ വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. നിലവിൽ പല രാജ്യങ്ങളിലും രോഗികൾ കൂടാൻ കാരണം ‘എക്സ്.എഫ്.ജി’ (XFG) അഥവാ ‘സ്ട്രാറ്റസ്’ (Stratus) എന്ന് വിളിക്കുന്ന വകഭേദമാണ്.”
പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, മണം നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ തന്നെയാകും 2026-ലും തുടരുക. നാല് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, 65 വയസ്സിന് മുകളിലുള്ളവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ എന്നിവരിൽ വൈറസ് ബാധ സങ്കീർണ്ണമാകാൻ സാധ്യതയുണ്ടെന്ന് ബഫല്ലോ സർവകലാശാലയിലെ ഡോ. തോമസ് റൂസോ വ്യക്തമാക്കി.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളിൽ ഭൂരിഭാഗവും കൃത്യമായി വാക്സിൻ എടുക്കാത്തവരാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷൻ രോഗം ഗുരുതരമാകുന്നത് തടയാൻ സഹായിക്കും. ഹൈ-റിസ്ക് വിഭാഗത്തിലുള്ളവർ വർഷത്തിൽ ഒന്നോ രണ്ടോ തവണ ബൂസ്റ്റർ ഡോസുകൾ എടുക്കുന്നത് ഉചിതമായിരിക്കുമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
രോഗം ഭേദമായ ശേഷവും തുടരുന്ന ‘ലോംഗ് കോവിഡ്’ ലക്ഷണങ്ങൾ കുട്ടികളിലും യുവാക്കളിലും ഒരുപോലെ കണ്ടുവരുന്നുണ്ട്. ഇത് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. അതിനാൽ വൈറസ് ബാധയെ നിസ്സാരമായി കാണരുതെന്നും വ്യക്തിശുചിത്വവും മുൻകരുതലുകളും തുടരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Covid reemerges in a new form: New variants of Omicron are coming; Experts warn



