ഒട്ടാവ: കുട്ടികളെ വളർത്തുന്നതിനിടയിൽ ശാസിക്കാനും നേർവഴിക്ക് നടത്താനും ശാരീരിക ശിക്ഷകൾ നൽകാമെന്ന് ഇപ്പോഴും വലിയൊരു വിഭാഗം കാനഡക്കാർ വിശ്വസിക്കുന്നതായി പുതിയ റിപ്പോർട്ട്. പ്രമുഖ ഗവേഷണ ഏജൻസിയായ ലെജർ നടത്തിയ ഓൺലൈൻ സർവേയിലാണ് കാനഡക്കാരുടെ ഈ വിചിത്ര മനോഭാവം വ്യക്തമായത് 2026 മെയ് 8 മുതൽ 11 വരെ 1,525 പേരിൽ നടത്തിയ പഠനത്തിൽ, 53 ശതമാനം ആളുകൾ ശാരീരിക ശിക്ഷകളെ പൂർണ്ണമായും എതിർക്കുമ്പോൾ 40 ശതമാനം പേർ ഇതിനെ അനുകൂലിക്കുന്നുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു.
കുട്ടിക്കാലത്ത് അടിയേറ്റു വളർന്നവർ പിന്നീട് സ്വന്തം കുട്ടികളെയും അടിക്കാൻ മടി കാണിക്കാറില്ലെന്ന് ലെജറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആൻഡ്രൂ എൻസ് പറഞ്ഞു. സർവേയിൽ പങ്കെടുത്ത 43 ശതമാനം പേർ “സ്പാങ്കിംഗ്” അഥവാ കുട്ടികളെ അടിക്കുന്നത് തെറ്റല്ലെന്ന് കരുതുന്നവരാണ്. എന്നാൽ കുട്ടികളോട് ശകാരിക്കുന്നതും അപമാനിക്കുന്നതും ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിലവിൽ കാനഡയുടെ ക്രിമിനൽ കോഡിലെ സെക്ഷൻ 43 (Section 43) പ്രകാരം യുക്തിസഹമായ പരിധിയിൽ മാതാപിതാക്കൾക്ക് ചെറിയ തോതിലുള്ള ബലം പ്രയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. 2004-ൽ കാനഡ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിപ്രകാരം രണ്ട് വയസ്സിന് മുകളിലും 12 വയസ്സിന് താഴെയുമുള്ള കുട്ടികളോട് മാത്രമേ ഇത് അനുവദനീയമായിട്ടുള്ളൂ. ബെൽറ്റോ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് കുട്ടികളെ പീഡിപ്പിക്കുന്നതും അധ്യാപകർ ശാരീരിക ശിക്ഷകൾ നടപ്പാക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഔദ്യോഗിക നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Children should be raised by beating them'; New study clarifies Canadians' stance





