കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയുടെ സ്വീകരണ ചടങ്ങിനിടെ പ്രസംഗിക്കുന്ന ക്രമത്തെച്ചൊല്ലി ഷാഫി പറമ്പിൽ എംപിയും ഡിസിസി ഭാരവാഹിയും തമ്മിൽ വാക്കേറ്റം. കുറ്റ്യാടിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കാൻ ആദ്യം ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഷാഫി പറമ്പിൽ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലിനെ തള്ളിമാറ്റുകയും കഴുത്തിന് പിടിക്കുകയും ചെയ്തത്. വി.ഡി. സതീശനെ പ്രസംഗിക്കാൻ ക്ഷണിച്ചതോടെയാണ് ഈ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
താനായിരുന്നു ആദ്യം സംസാരിക്കേണ്ടിയിരുന്നതെന്ന് പറഞ്ഞ് രോഷാകുലനായ ഷാഫി, പ്രമോദ് കക്കട്ടിലിനെ മൈക്കിന് മുന്നിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിച്ചു. തുടർന്ന് വേദി വിട്ടിറങ്ങാൻ ശ്രമിച്ച എംപിയെ പാറയ്ക്കൽ അബ്ദുള്ള, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഇടപെട്ടാണ് തടഞ്ഞത്. വി.ഡി. സതീശന്റെ പ്രസംഗം കഴിയുന്നതുവരെ ഷാഫിയെ നേതാക്കൾ അനുനയിപ്പിച്ച് വേദിയിൽ ഇരുത്തുകയായിരുന്നു.
നേതാവിന്റെ പ്രസംഗം കഴിഞ്ഞാൽ ജനങ്ങൾ പിരിഞ്ഞുപോകുമെന്നും ആ സമയത്ത് സംസാരിക്കാൻ താൽപ്പര്യമില്ലെന്നുമാണ് ഷാഫി പറമ്പിൽ അറിയിച്ചത്. ഇതിനെത്തുടർന്ന് സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ വീണ്ടും ഷാഫിയെ സംസാരിക്കാൻ ക്ഷണിച്ചു. എന്നാൽ, താൻ സംസാരിക്കാനില്ലെന്ന് അറിയിച്ച എംപി, ഒടുവിൽ ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ച് വേദിയിൽ നിന്ന് മടങ്ങി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Is this why Congress is not doing well? MP expresses his anger publicly for not calling Shafi before V.D. Satheesan spoke



