വാഷിംഗ്ടൺ: ടെക്സാസ് തീരത്തെ ഗാൽവെസ്റ്റണിൽ തിങ്കളാഴ്ച മെക്സിക്കൻ നാവികസേനാ വിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് വയസ്സുകാരൻ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരിൽ രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇവർ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. കാണാതായ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെടുത്തതിനെത്തുടർന്നാണ് മരിച്ചവരുടെ എണ്ണം ആറായി സ്ഥിരീകരിച്ചത്.
മരിച്ചവരിൽ ഡോക്ടർമാർ, നഴ്സുമാർ, നാവികസേനാംഗങ്ങൾ, കുട്ടിയുടെ ബന്ധുക്കൾ എന്നിവർ ഉൾപ്പെടുന്നു. മെക്സിക്കോയിലെ മെറിഡയിൽ നിന്നാണ് കുഞ്ഞുമായി വിമാനം പുറപ്പെട്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം അനുശോചനം അറിയിച്ചു.
ദേഹത്ത് തിളച്ച വെള്ളം വീണ് ആഴത്തിലുള്ള കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് മാറ്റാനാണ് നാവികസേനയുടെ വിമാനം ഉപയോഗിച്ചത്. കുട്ടിയുടെ ജന്മനാടായ എസ്കാർസെഗയിലെ പ്രാദേശിക ആശുപത്രികളിൽ ചികിത്സാ സൗകര്യം ഇല്ലാത്തതിനാലാണ് ‘മിചോ യു മോ’ ഫൗണ്ടേഷന്റെ സഹായത്തോടെ വിദേശത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം.
അപകടകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. ഗാൽവെസ്റ്റണിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായി ലാൻഡിംഗിന് പത്ത് മിനിറ്റ് മുമ്പ് വിമാനത്തിന് ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഈ സമയത്ത് സംഭവിച്ച സാങ്കേതിക തകരാറുകളെക്കുറിച്ച് മെക്സിക്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ അധികൃതരുമായി സഹകരിച്ചായിരിക്കും അന്വേഷണം നടക്കുക. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മെക്സിക്കോയിലെ യുഎസ് അംബാസഡർ റൊണാൾഡ് ജോൺസൺ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mexican plane crashes off Texas coast: Six dead, including baby taken for treatment



