മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെയും തമിഴ് സംവിധായകൻ ഭാഗ്യരാജിന്റെയും വിയോഗ സമയത്ത് മരണവീടുകളിൽ ദൃശ്യങ്ങൾ പകർത്താൻ ചിലർ കാണിച്ച അനാദരവിനെതിരെ ശക്തമായ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നമുക്ക് അത്യാവശ്യം വേണ്ടത് ‘സിവിക് സെൻസ്’ ആണെന്നും എവിടെ എങ്ങനെ പെരുമാറണമെന്ന ബോധം സമൂഹത്തിൽ എല്ലാവർക്കും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും താരം വ്യക്തമാക്കി. സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ തിക്കും തിരക്കും കൂട്ടിയ മാധ്യമപ്രവർത്തകർക്കും ക്യാമറക്കണ്ണുകൾക്കും നേരെ മകൻ ചന്തു പൊട്ടിത്തെറിച്ചതും, ഭാഗ്യരാജിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ നടി രാധികയെ തള്ളിമാറ്റി മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ആളുകൾ ശ്രമിച്ചതും വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നുവെന്ന് മഞ്ജു ഓർമ്മിപ്പിച്ചു.
മരണവീടുകളിലെ ഇത്തരം ദാരുണമായ കാഴ്ചകൾ നമ്മൾ എവിടെ നിൽക്കുന്നു, ഏത് അവസരത്തിലാണ് നിൽക്കുന്നത് എന്ന് സ്വയം ചോദിക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് മഞ്ജു വാര്യർ പറഞ്ഞു. ആളുകൾ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാകണം. ജോലിയുടെ ഭാഗമായും അല്ലാതെയും വിദേശ രാജ്യങ്ങളിൽ സഞ്ചരിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച താരം, അവിടെയൊക്കെ മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് വലിയ വിലയാണ് നൽകുന്നതെന്നും കൂട്ടിച്ചേർത്തു. നമ്മുടെ അനുവാദമില്ലാതെ ഒരു വളർത്തുമൃഗത്തിന്റെ പോലും ദൃശ്യങ്ങൾ പകർത്താൻ വിദേശങ്ങളിൽ ആളുകൾ മടിക്കാറുണ്ടെന്നും ആ രീതിയിലുള്ള സ്വകാര്യതാ ബോധം നമ്മുടെ നാട്ടിൽ എത്രത്തോളമുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും താരം തുറന്നുപറഞ്ഞു.
അടുത്തിടെ അന്തരിച്ച നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ ഔചിത്യമില്ലാതെ പെരുമാറിയവരോട് മുഖ്യമന്ത്രി പിണറായി വിജയനും സലിം കുമാറിന്റെ മകൻ ചന്തുവും കയർത്തു സംസാരിക്കേണ്ടി വന്ന സാഹചര്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയിൽ സംവിധായകൻ ഭാഗ്യരാജ് മരിച്ചപ്പോൾ പ്രൈവസി ആവശ്യപ്പെട്ട് കൈകൂപ്പി നിന്നിട്ടും നടി രാധികയെ തള്ളി താഴെയിടുന്ന തരത്തിൽ ക്യാമറക്കാരുടെ തിരക്കുണ്ടായത്. ഓൺലൈൻ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയക്കാരുടെയും അതിരുകടന്ന പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുന്നതിനിടയിലാണ് ഒട്ടും വൈകാതെ തന്നെ മഞ്ജു വാര്യരും ഈ വിഷയത്തിൽ തൻ്റെ ശക്തമായ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
‘We need civic sense, we need awareness’; Manju Warrier against the wild antics at the funeral home
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





