വിനിപെഗ്: വിചാരണയിൽ നിന്ന് ഒഴിവാകാൻ വ്യാജ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 42-കാരി മനിറ്റോബയിൽ വീണ്ടും അറസ്റ്റിലായി. കേസ് നീട്ടിവെക്കാനായി വ്യാജ രേഖ ചമച്ചതിനാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ഇവരെ കസ്റ്റഡിയിലെടുത്തത്. മോഷണക്കേസിൽ സെപ്റ്റംബർ 2-ന് നടക്കേണ്ടിയിരുന്ന ശിക്ഷാവിധിയുടെ വിചാരണ ഒഴിവാക്കാനാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ജൂലൈ 22-ന് വാഹനാപകടത്തിൽ പരിക്കേറ്റതിനാൽ കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് യുവതി തന്റെ അഭിഭാഷകന് കൈമാറുകയായിരുന്നു. തുടർന്ന് അഭിഭാഷകൻ ഇത് കോടതിയിൽ സമർപ്പിച്ചു. സർട്ടിഫിക്കറ്റ് പരിഗണിച്ച് കോടതി വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.
Also Read: ജന്മാവകാശ പൗരത്വ ഉത്തരവ്: ട്രംപിന്റെ പുതിയ ഉത്തരവിന് ഫെഡറൽ കോടതി സ്റ്റേ
എന്നാൽ, രേഖയിൽ സംശയം തോന്നിയ കോടതി ഉദ്യോഗസ്ഥൻ സംഭവം ആർ.സി.എം.പി (RCMP) ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്. കൂടാതെ, ജൂലൈ 22-ന് മനിറ്റോബയിലോ കാനഡയിലെ മറ്റ് പ്രവിശ്യകളിലോ ഇത്തരമൊരു വാഹനാപകടം നടന്നതായി പോലീസ് റെക്കോർഡുകളിലില്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച അറസ്റ്റിലായ യുവതിക്കെതിരെ നീതി നിർവ്വഹണം തടസ്സപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ കോടതിയിൽ സമർപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ വിചാരണ ഘട്ടത്തിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









