ചില്ലിവാക്ക് (ബ്രിട്ടീഷ് കൊളംബിയ): ചില്ലിവാക്കിൽ സ്കൂൾ മുറ്റത്തുനിന്ന് ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള അതിക്രമിയുടെ ശ്രമം മാതാപിതാക്കളുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് പരാജയപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ ചില്ലിവാക്ക് എലിമെന്ററി സ്കൂൾ പരിസരത്തായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുഖത്ത് പർപ്പിൾ നിറത്തിലുള്ള മുയലിന്റെ മാസ്ക് ധരിച്ചെത്തിയ ഒരാൾ കുട്ടിയെ ബലമായി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
മറ്റ് കുട്ടികളെ വിടാനായി സ്കൂളിലെത്തിയ ഒരു രക്ഷിതാവിന്റെ ശ്രദ്ധയിൽ ഈ അസ്വാഭാവിക ദൃശ്യം പെട്ടതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. സ്കൂൾ മുറ്റത്ത് അപരിചിതനായ ഒരാൾ പെൺകുട്ടിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത് കണ്ട ഇവർ ഉടനടി ഇടപെടുകയും, പ്രതിയുടെ പിടിയിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി മോചിപ്പിക്കുകയുമായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
സംഭവവുമായി ബന്ധപ്പെട്ട് 49 വയസ്സുകാരനായ ജോയൽ മക്ഗില്ലിസ് (Joel McGillis) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതിയായ ജോയൽ മക്ഗില്ലിസിന് പെൺകുട്ടിയുമായോ അവളുടെ കുടുംബവുമായോ യാതൊരുവിധ മുൻപരിചയവുമില്ലെന്ന് ചില്ലിവാക്ക് ആർ.സി.എം.പി സൂപ്രണ്ട് ഡാരൻ പാൻക്രാറ്റ്സ് വ്യക്തമാക്കി. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഇത്തരം അതിക്രമങ്ങൾ, കുട്ടികളുടെ സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം നടന്ന ബുധനാഴ്ച രാവിലെ സ്കൂൾ പരിസരത്തോ സമീപപ്രദേശങ്ങളിലോ പർപ്പിൾ നിറത്തിലുള്ള മാസ്ക് ധരിച്ച നിലയിൽ ആരെയെങ്കിലും കണ്ടവർ ഉണ്ടെങ്കിൽ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയെ പരിക്കേൽക്കാതെ രക്ഷിച്ച രക്ഷിതാവിന്റെ ധീരമായ ഇടപെടലിനെ സമൂഹമാധ്യമങ്ങളിലടക്കം നിരവധിപേരാണ് ഇപ്പോൾ അഭിനന്ദിക്കുന്നത്.
Man wearing strange mask arrives at school; attempts to kidnap seven-year-old girl; 49-year-old arrested
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




