ഒട്ടാവ: രാഷ്ട്രീയ രംഗത്തെ വ്യാജപ്രചാരണങ്ങൾക്കും ജനപ്രതിനിധികളുടെ തെറ്റായ പ്രസ്താവനകൾക്കുമെതിരെ ശക്തമായ നിയമനിർമാണം നടത്തണമെന്ന പൗരന്റെ ആവശ്യം തള്ളി കാനഡയിലെ ലിബറൽ സർക്കാർ. ജനപ്രതിനിധികളെ നിലക്കുനിർത്താൻ നിലവിൽ തന്നെ രാജ്യത്ത് മതിയായ സംവിധാനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ ആവശ്യം നിരാകരിച്ചത്. ഇതോടെ ജനാധിപത്യത്തിന്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് ഹർജിക്കാരൻ രംഗത്തെത്തി.
ടൊറന്റോ സ്വദേശിയായ ഫെഡറിക്കോ സാഞ്ചസ് എന്ന ഡോക്ടറാണ് ജനപ്രതിനിധികൾ പാർലമെന്റിലോ പൊതുവേദികളിലോ ബോധപൂർവമോ അല്ലാതെയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമം വേണമെന്നാവശ്യപ്പെട്ട് കനേഡിയൻ ജനപ്രതിനിധി സഭയിൽ (ഹൗസ് ഓഫ് കോമൺസ്) ഇ-നിവേദനം സമർപ്പിച്ചത്. വ്യാജവിവരങ്ങൾ ജനാധിപത്യ പ്രക്രിയയ്ക്ക് ഭീഷണിയാണെന്നും ജനപ്രതിനിധികളുടെ വാക്കുകൾ സത്യസന്ധമാണെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നാല് മാസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 45,000-ത്തോളം പേരാണ് ഈ നിവേദനത്തിൽ ഒപ്പുവെച്ചത്.
സാഞ്ചസിന്റെ ഈ ആവശ്യത്തിന് കഴിഞ്ഞ മാർച്ച് 23-നാണ് സർക്കാർ ഔദ്യോഗികമായി മറുപടി നൽകിയത്. തിരഞ്ഞെടുപ്പുകളാണ് ജനപ്രതിനിധികളെ ജനങ്ങളോട് മറുപടി പറയാൻ പ്രേരിപ്പിക്കുന്ന പ്രധാന സംവിധാനമെന്ന് ഗവൺമെന്റ് ഹൗസ് ലീഡർ സ്റ്റീവൻ മക്കിന്നൻ വ്യക്തമാക്കി. ഇതുകൂടാതെ ജനപ്രതിനിധികൾക്ക് നേരിട്ട് കത്തെഴുതാനും, നിവേദനങ്ങൾ നൽകാനും, സഭാ നടപടികൾ തത്സമയം വീക്ഷിക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയുടെ അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്ന അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാർലമെന്റിന് അധികാരമുണ്ടെന്നും മക്കിന്നൻ മറുപടിയിൽ വിശദീകരിച്ചു.
അമേരിക്കയിൽ കൃത്രിമബുദ്ധി (എഐ) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രാഷ്ട്രീയരംഗത്ത് വൻതോതിൽ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നതും ജനവിശ്വാസം തകരുന്നതും കണ്ടതിനെത്തുടർന്നാണ് സാഞ്ചസ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്. കാനഡയും ആ വഴിക്ക് പോകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി 2024-ൽ വെയിൽസ് പാർലമെന്റിൽ മുന്നോട്ടുവെച്ച ഒരു മാതൃകയാണ് അദ്ദേഹം നിർദേശിച്ചത്.
രാഷ്ട്രീയക്കാർ കോടതി മുൻപാകെ തെറ്റായ വിവരങ്ങൾ നൽകിയതായി തെളിഞ്ഞാൽ അത് തിരുത്താൻ കോടതിക്ക് ഉത്തരവിടാം. നിശ്ചിത ദിവസത്തിനുള്ളിൽ തിരുത്തിയില്ലെങ്കിൽ അവരെ ജനപ്രതിനിധി സ്ഥാനത്തുനിന്ന് നിശ്ചിത കാലത്തേക്ക് വിലക്കാനും ഈ മാതൃകയിൽ വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ സർക്കാരിന്റെ മറുപടി തികച്ചും നിരാശാജനകമാണെന്ന് ഫെഡറിക്കോ സാഞ്ചസ് പ്രതികരിച്ചു. ജനപ്രതിനിധികൾ ജനങ്ങളോട് കള്ളം പറഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പ് വരെ വോട്ടർമാർ കാത്തിരിക്കണം എന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാർക്ക് യാതൊരു ഭയവുമില്ലാതെ കള്ളം പറയാൻ സാധിച്ചാൽ, വോട്ടർമാർ തിരഞ്ഞെടുപ്പിൽ തീരുമാനമെടുക്കുന്നത് യഥാർത്ഥ വസ്തുതകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ആരാണ് ഏറ്റവും നന്നായി കള്ളം പറയുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. തന്റെ നിവേദനത്തിനുള്ള മറുപടിയിലൂടെ ഇത്തരം ഹർജികളെ പാർലമെന്റ് ഗൗരവത്തോടെയാണോ കാണുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.
liberals-dismiss-call-for-law-to-ensure-political-fibs-and-flubs-dont-eclipse-facts
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




