ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതിയായ നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ കോടതി, ഓണത്തിനുശേഷം ഹർജി പരിഗണിച്ച് വാദം കേൾക്കും.എറണാകുളം നോർത്ത് പോലീസ് കേസിൽ പ്രതിചേർത്തതോടെ നടി ഒളിവിൽ പോയതായി സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് നടിക്കൊപ്പമുണ്ടായിരുന്ന മിഥുൻ, അനീഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശിയായ ഐടി ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
കൊച്ചിയിലെ ഒരു ബാറിൽ വച്ചുണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് കാരണമായതെന്നാണ് വിവരം. തുടർന്ന് പ്രതികൾ കാറിൽ വെച്ച് മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
അതേസമയം, പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും, തനിക്ക് കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറയുന്നു. പരാതിക്കാരൻ തന്നെ ബാറിൽ വെച്ച് അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. ബാറിൽ നിന്ന് ഇറങ്ങിയ ശേഷവും ഇയാൾ കാറിൽ പിന്തുടരുകയും ബിയർ കുപ്പികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് നടിയുടെ ജാമ്യ ഹരജിയിൽ പറയുന്നത്.
ഞായറാഴ്ച രാത്രി കൊച്ചിയിലെ ബാനർജി റോഡിലുള്ള ഒരു ബാറിൽ വെച്ചാണ് തർക്കങ്ങളുടെ തുടക്കം. പിന്നീട് തർക്കം റോഡിലേക്കും നീങ്ങി. രാത്രി 11.45-ഓടെ നോർത്ത് പാലത്തിൽ വെച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നാണ് എഫ്ഐആറിൽ പറയുന്നത്. കാറിൽ വെച്ച് മർദിച്ച ശേഷം ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിലവിൽ നടി ഒളിവിൽ കഴിയുകയാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Lakshmi Menon Seeks Bail in Kidnapping Case



