ബെയ്റൂട്ട്: ഹിസ്ബുള്ളയുമായി യുഎസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ വെള്ളിയാഴ്ച വൈകുന്നേരം നിലവിൽ വന്ന പുതിയ വെടിനിർത്തൽ കരാർ മണിക്കൂറുകൾക്കകം ലംഘിച്ച് ഇസ്രായേൽ. തെക്കൻ ലെബനനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ (NNA) റിപ്പോർട്ട് ചെയ്തു. നബാത്തിഹ് മേഖല കേന്ദ്രീകരിച്ച് രാത്രി വൈകിയും പുലർച്ചെയുമായി നടന്ന പീരങ്കി ഷെല്ലാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും നിരവധി ജനവാസ കെട്ടിടങ്ങളും വീടുകളും പൂർണ്ണമായി തകർന്നു. അറബ് സലിം മേഖലയിൽ മൂന്ന് പേരും, ദൈർ സഹ്റാനി, ദ്വൈർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് കൊല്ലപ്പെട്ടത്.
അമേരിക്കയുടെയും ഖത്തറിന്റെയും നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് ഇരുവിഭാഗവും ശത്രുത അവസാനിപ്പിക്കാൻ ധാരണയിലെത്തിയത്. എന്നാൽ, ഈ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ അതിർത്തിയിൽ പോരാട്ടം അതിരൂക്ഷമായിരുന്നു. ലബനനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 47 പേർ കൊല്ലപ്പെടുകയും, ഹിസ്ബുള്ളയുടെ തിരിച്ചടിയിൽ ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിന് ഹിസ്ബുള്ള കടുത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.
തുടക്കം മുതൽക്കേ അതീവ ദുർബലമായി തുടരുന്ന ഈ വെടിനിർത്തൽ ലംഘനം മേഖലയിലെ സമാധാന ചർച്ചകളെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ സൈന്യത്തിന് ലെബനനിൽ ഇപ്പോഴും പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ഹിസ്ബുള്ളയാണ് കരാർ ലംഘിക്കുന്നതെന്നും ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ ആരോപിച്ചു. ലെബനനിലെ പുതിയ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും പ്രാദേശിക സമാധാനവും ലക്ഷ്യമിട്ട് സ്വിറ്റ്സർലൻഡിൽ യുഎസും ഇറാനും തമ്മിൽ നടത്താനിരുന്ന നിർണായക ചർച്ചകൾ താൽക്കാലികമായി മാറ്റിവെക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.
Israel violates ceasefire within hours; airstrike in Lebanon, 5 dead
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









