കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം. ഞായറാഴ്ച (ജൂലൈ 19) ഉണ്ടായ ഈ ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായും നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതായും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപും ഇതേ പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായിരുന്നു.
തുടർച്ചയായുണ്ടായ ഈ ആക്രമണം രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പ്ലാന്റിൽ തീപിടിത്തമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനയും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാജ്യത്തെ മൊത്തം വൈദ്യുതി ഗ്രിഡിന്റെ തകരാറുകൾ പരിഹരിക്കാനും ഊർജ്ജ വിതരണത്തിന്റെ സ്ഥിരത നിലനിർത്താനുമായി മന്ത്രാലയം നിലവിൽ അടിയന്തര കർമ്മപദ്ധതികൾ നടപ്പിലാക്കി വരികയാണ്.
കൂടുതൽ സുരക്ഷാ ഭീഷണികൾ ഒഴിവാക്കാൻ മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരുമായി ചേർന്ന് മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും, കേടുപാടുകൾ സംഭവിച്ച യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. പവർ നെറ്റ്‌വർക്കിന് ഉണ്ടായേക്കാവുന്ന ആഘാതം കുറയ്ക്കാൻ സാങ്കേതിക വിദഗ്ധർ ഇരുപത്തിനാല് മണിക്കൂറും ഗ്രിഡ് സൂചകങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iran attacks Kuwaiti power plant again; country's power supply in crisis.






