വാഷിംഗ്ടൺ: ലഹരി ഉപയോഗിച്ച ശേഷം വിമാനത്തിന്റെ എഞ്ചിനുകൾ ഓഫാക്കാൻ ശ്രമിച്ചെന്ന് കുറ്റസമ്മതം നടത്തി പൈലറ്റ്. 3000 അടി ഉയരത്തിലെത്തിയ വിമാനത്തിന്റെ എഞ്ചിനാണ് ഓഫാക്കാൻ ശ്രമിച്ചത്. തനിക്കെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി വിചാരണ നേരിടുന്നതിനിടയിലാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. സഹപൈലറ്റിന്റെ കൃത്യമായ ഇടപെടലിൽ അന്ന് വലിയൊരു അപകടമാണ് ഒഴിവായത്. 2023-ലാണ് ഈ സംഭവം നടക്കുന്നത്. വാഷിംഗ്ടണിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ, 80-ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലാണ് സംഭവം. ‘മാജിക് മഷ്‌റൂം’ എന്ന ലഹരി പദാർത്ഥം ഉപയോഗിച്ച ശേഷമാണ് പൈലറ്റ് വിമാനത്തിൽ കയറിയത്.
പിന്നീട് 3000 അടി ഉയരത്തിലെത്തിയതോടെ ഇയാൾ വിമാനത്തിന്റെ എഞ്ചിൻ ഓഫാക്കാൻ ശ്രമിക്കുകയായിരുന്നു. തനിക്കെതിരെയുള്ള ദീർഘകാല ജയിൽ ശിക്ഷ ഒഴിവാക്കുന്നതിനായാണ് ഇയാൾ ഇപ്പോൾ കുറ്റസമ്മതം നടത്തിയിരിക്കുന്നതെന്നാണ് നിഗമനം. വാഷിംഗ്ടണിലെ എവറെറ്റിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോവുകയായിരുന്ന ഹോറൈസൺ എയറിന്റെ വിമാനത്തിന്റെ എഞ്ചിനുകളാണ് അലാസ്ക വിമാനത്തിലെ പൈലറ്റായിരുന്ന ജോസഫ് എമേഴ്‌സൺ ഓഫാക്കാൻ ശ്രമിച്ചത്.
ഹോറൈസൺ എയറിന്റെ വിമാനത്തിലെ കോക്ക്പിറ്റിനുള്ളിലെ അധിക സീറ്റിലാണ് ജോസഫ് എമേഴ്‌സൺ യാത്ര ചെയ്തിരുന്നത്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി സഹപൈലറ്റ് ഉടൻ തന്നെ വിമാനം താഴെയിറക്കുകയായിരുന്നു. തുടർന്ന്, സ്റ്റേറ്റ് കോടതി പൈലറ്റിന് 50 ദിവസത്തെ ജയിൽ ശിക്ഷയും 5 വർഷത്തെ നിരീക്ഷണവും ശിക്ഷയായി വിധിച്ചു.
കോക്ക്പിറ്റിൽ കയറാൻ ഫിറ്റ്‌നസ് ഇല്ലാത്ത നിലയിൽ കോക്ക്പിറ്റിലെത്തി യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റവും ഇയാൾക്കെതിരെയുണ്ടായിരുന്നു. അടുത്ത സുഹൃത്തിന്റെ മരണത്തിൽ മാനസികമായി തകർന്നതാണ് ‘മാജിക് മഷ്‌റൂം’ ഉപയോഗിക്കാൻ കാരണമെന്നും ഇയാൾ മൊഴി നൽകി.





