കാനഡയിലെ ജനങ്ങൾക്ക് തിരിച്ചടിയായി സാധനങ്ങൾക്ക് വില കുതിച്ചുയരുന്നു. ജൂൺ മാസത്തിൽ വിലക്കയറ്റം 1.9 ശതമാനം വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. കാറുകൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതാണ് ഈ കുതിച്ചുയർന്ന വിലക്കയറ്റത്തിന് കാരണം. മെയ് മാസത്തിലെ 1.7 ശതമാനത്തിൽ നിന്നാണ് ജൂണിൽ ഇത് 1.9 ശതമാനത്തിലേക്ക് എത്തിയത്.
ഭക്ഷണ സാധനങ്ങളുടെ മേലുള്ള വിലക്കയറ്റം ജൂണിൽ കുറവാണ്. മെയ് മാസത്തിലെ 3.4 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായാണ് ഇത് താഴ്ന്നത്. പച്ചക്കറികളുടെ വില കുറഞ്ഞതാണ് പലചരക്ക് കടകളിലെ പണപ്പെരുപ്പം കുറയാൻ കാരണമെന്ന് സ്റ്റാറ്റ്കാൻ ചൂണ്ടിക്കാട്ടി. വീട്ടുവാടകയുടെ കാര്യത്തിലും കുറവുണ്ടായിട്ടുണ്ട്. ജൂണിൽ ഇത് 2.9 ശതമാനമായി (വാർഷിക കണക്ക്) താഴ്ന്നു.
എന്നാൽ, പാസഞ്ചർ കാറുകൾക്ക് ജൂണിൽ വില വല്ലാതെ കൂടി, ഇത് 4.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. പഴയ കാറുകൾക്ക് പോലും 18 മാസത്തിനു ശേഷം ആദ്യമായി വില കൂടുകയാണ് ഉണ്ടായത്. ഫർണിച്ചറിനും മറ്റ് ചില സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്. ജൂലൈ 30-ന് കാനഡയിലെ സെൻട്രൽ ബാങ്ക് അടുത്ത പലിശ നിരക്ക് തീരുമാനിക്കും. അതിന് മുൻപുള്ള അവസാനത്തെ വിലക്കയറ്റ വിവരങ്ങളാണിത്.



