ലണ്ടൻ: ബ്രിട്ടനിലെ തടാകതീരത്ത് വിശ്രമിക്കുകയായിരുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് നേരെ കൗമാരക്കാരായ കുട്ടികളുടെ വംശീയാധിക്ഷേപം. സംഭവത്തിൽ ഇടപെട്ട പോലീസ് കുറ്റക്കാരായ കുട്ടികളെ കണ്ടെത്തി അവർക്കും രക്ഷിതാക്കൾക്കും ശക്തമായ താക്കീത് നൽകി. ബ്രിട്ടനിലെ ഒരു തടാകത്തിന് സമീപം സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്ന ദമ്പതികൾക്കും സംഘത്തിനുമാണ് കൗമാരക്കാരിൽ നിന്ന് മോശം അനുഭവമുണ്ടായത്. ‘നിങ്ങൾ മുസ്ലീങ്ങളാണ്’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഇവർക്ക് നേരെ ചെളിയും ജൂസ് കുപ്പികളും എറിയുകയുമായിരുന്നു. ഇന്ത്യൻ യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വംശീയ പരാമർശവും ആക്രമണവും
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ യുവതി വ്യക്തമാക്കുന്നത് അനുസരിച്ച്, തടാകത്തിൽ നീന്തിക്കൊണ്ടിരുന്ന 13-14 വയസ്സ് പ്രായമുള്ള അഞ്ചോളം കുട്ടികളാണ് ആക്രമണം നടത്തിയത്. തീരത്തിരുന്ന് വീഡിയോ ചിത്രീകരിക്കുകയായിരുന്ന യാത്രക്കാർക്ക് നേരെ കുട്ടികൾ ആദ്യം ചെളി വാരിയെറിയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് മതപരവും വംശീയവുമായ അധിക്ഷേപങ്ങൾ തുടങ്ങിയത്. ആക്രമണം ശക്തമായതോടെ യാത്രക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. ഫോൺ സംഭാഷണത്തിനിടെ കുട്ടികൾ നടത്തിയ അധിക്ഷേപങ്ങൾ പോലീസും നേരിട്ട് കേൾക്കുകയുണ്ടായി.
Also Read : അമേരിക്കൻ ആയുധങ്ങൾ ഇനി വേണ്ട; സൈനിക കരാറുകളിൽ നിലപാട് കടുപ്പിച്ച് കാനഡ
നിയമനടപടിയും ഇപ്പോഴത്തെ അവസ്ഥയും
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം സ്ഥലത്തെത്തിയ പോലീസ് സംഘം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് വംശീയാധിക്ഷേപം നടത്തിയ കുട്ടികളെ കണ്ടെത്തി അവരെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയതായി പോലീസ് അറിയിച്ചു. വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകാനും കോടതിയെ സമീപിക്കാനും പോലീസിന്റെ ഭാഗത്തുനിന്ന് നിർദ്ദേശമുണ്ടായെങ്കിലും, കുട്ടികളുടെ ഭാവി കരുതി തുടർനടപടികളുമായി മുന്നോട്ട് പോകുന്നില്ലെന്നാണ് ഇരയായ സഞ്ചാരികൾ വ്യക്തമാക്കിയത്. വംശീയ അധിക്ഷേപത്തിന്റെ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
"You are Muslims": Teenagers hurl racist abuse at Indian tourists in London.





