ഒന്റാറിയോ: ഒന്റാറിയോയിലെ ബാരിയിൽ ലുധിയാന സ്വദേശിനിയായ ഇരുപത്തിനാലുകാരി മരിച്ച നിലയിൽ. പാർക്കിലെ ബെഞ്ചിലാണ് അൻമോൾദീപ് കൗറെന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2021-ൽ പഠനത്തിനും ജോലിക്കുമായി കാനഡയിലെത്തിയ അൻമോൾദീപ്, ചൈൽഡ് കെയർ പ്രൊഫഷണലായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം സ്ഥിരതാമസത്തിനുള്ള (PR) അപേക്ഷയും നൽകിയിരുന്നു.
പതിവുപോലെ ജോർജിയൻ കോളേജിനും തന്റെ താമസസ്ഥലത്തിനും ഇടയിലുള്ള പാർക്കിൽ നടക്കാനിറങ്ങിയതായിരുന്നു അൻമോൾദീപ്. നടത്തത്തിന് ശേഷം പാർക്കിലെ ബെഞ്ചിൽ ഇരുന്ന അൻമോൾദീപ് ദീർഘനേരം അനക്കമില്ലാതെ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ അടുത്തേക്ക് ചെല്ലുകയായിരുന്നു. സംസാരിക്കാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസമെടുക്കുന്നില്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ പോലീസിനെയും മെഡിക്കൽ സംഘത്തെയും വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രാദേശിക പോലീസ് അറിയിച്ചു. പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ലുധിയാനയിലെ നായ് ആബാദി സ്വദേശിനിയാണ് അൻമോൾ. യുഎസിലുള്ള സഹോദരൻ ദിൽപ്രീത് സിംഗ് കാനഡയിലെത്തി തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Indian Student Found Dead on a Park Bench




